കുതിച്ചുയരുന്ന അരിവില പിടിച്ചുനിർത്താൻ നിർണ്ണായക പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കിലോയ്ക്ക് 25 രൂപ നിരക്കിൽ ഭാരത് റൈസ് ഉടൻ തന്നെ സർക്കാർ വിപണിയിലെത്തിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ , നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് , കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ, സർക്കാർ ഏജൻസികൾ, മൊബൈൽ വാനുകൾ എന്നിവയിലൂടെയാണ് ഭാരത് റൈസ് ജനങ്ങളിലെത്തുക.
നേരത്തെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ഭാരത് ആട്ട’ (ഗോതമ്പ് മാവ്), ‘ഭാരത് ദാൽ’ (പയർ വർഗങ്ങൾ) എന്നിവ വൻ വിജയമായിരുന്നു.
നിലവിൽ അരിയുടെ ശരാശരി ചില്ലറ വ്യാപാരം നടക്കുന്നത് കിലോഗ്രാമിന് 43.3 രൂപയിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ വിലയിൽ 14.1 ശതമാനമാണ് വർധിച്ചത്. കേരളം ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും അരിയാണ് മുഖ്യ ഭക്ഷ്യവിഭവം.