ദില്ലി: രാജ്യത്തെ ആരോഗ്യമേഖലയിൽ വമ്പൻ കുതിപ്പുണ്ടാക്കാൻ ശക്തമായ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ (Central Government). വൻ മുതൽമുടക്കിലൂടെ സേവനം താഴെ തട്ടിലെത്തിക്കുമെന്നും, താഴെതട്ടിൽ വരെ ആരോഗ്യമേഖല സജീവമാക്കാൻ 64000 കോടിരൂപ വകയിരുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. വടക്കുകിഴക്കൻ മേഖലയെ ആരോഗ്യരംഗത്ത് ദേശീയ മുഖ്യധാരയിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാരിനായി.
എന്നാൽ ഇനിയും താഴെതട്ടിലേക്ക് ആരോഗ്യസേവനരംഗം എത്താനുണ്ട്. അതിനുള്ള പരിശ്രമം വിവിധ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. മുമ്പൊരിക്കലും ആരോഗ്യം സമ്പത്താണെന്ന് പൊതുസമൂഹം ചിന്തിച്ചിരുന്നില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ആരോഗ്യത്തിനും വ്യായാമത്തിനും ലഭിച്ചിരിക്കുന്ന സ്വീകാര്യത ജനങ്ങളുടെ മനസ്സിലുണ്ടായ മാറ്റമാണെന്നും മാണ്ഡവ്യ പറഞ്ഞു. നിരവധി ആരോഗ്യ രക്ഷാ പദ്ധതികൾ, ഇൻഷൂറൻസ്, പ്രതിരോധ ചികിത്സകൾ എന്നിവയിൽ കേന്ദ്ര ആരോഗ്യവകുപ്പ് ഏറെ ശ്രദ്ധചെലുത്തുന്നതായും മന്ത്രി പറഞ്ഞു. ഇതിനായുള്ള ശക്തമായ നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.