ദില്ലി: കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും കരാറുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചുമാണ് നിർദ്ദേശം. സിനിമാ മേഖലയിൽ കുട്ടികൾ വലിയ ചൂഷണത്തിന് ഇരയാകുന്നു എന്നത് സംബന്ധിച്ച് നിരവധി പരാതികൾ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷൻ രംഗത്തെത്തിയത്.
മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്ന് ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും, പ്രതിരോധവുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാം. കൂടാതെ ആറ് വയസ്സിൽ താഴെയുള്ള കുട്ടികളെ ചിത്രീകരണത്തിനായി ശക്തമായ ലൈറ്റിന് മുൻപിൽ നിർത്തരുതെന്നും തീവ്രമായ മേക്കപ്പ് ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഒരു ചിത്രീകരണങ്ങളിലും കുട്ടികളുമായി യാതൊരു കരാറുമുണ്ടാക്കാൻ പാടില്ല. പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിംഗിനായി ഉപയോഗിക്കാൻ പാടുള്ളു. ഷൂട്ടിംഗിനിടെ കുട്ടികൾക്ക് മൂന്ന് മണിക്കൂർ ഇടവേള നൽകണം. ലോക്കേഷനിലെ മുതിർന്നവർ കുട്ടികൾ കാൺമേ മദ്യപിക്കാനോ പുകവലിക്കാനോ പാടില്ല, തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയാൽ നിർമ്മാതാവിന് മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.