Monday, April 29, 2024
spot_img

കാലാവസ്ഥാ പ്രവചനത്തെ പുച്ഛത്തോടെ തള്ളിക്കളയുന്ന കേരളം; ഫോനി ചുഴലിക്കൊടുങ്കാറ്റില്‍ ഒഡീഷയെ രക്ഷിച്ചത് പ്രവചനം

രാജ്യത്തെ കാര്‍ഷിക വൃത്തികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും കാലാവസ്ഥാ പ്രവചനത്തിന് ഏറെ പങ്കാളിത്തമുണ്ട്. കാലാവസ്ഥയെ കുറിച്ച് മുന്‍കൂട്ടി അറിയേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും കാര്‍ഷികമേഖലയില്‍ അതിന്‍റെ പങ്കാളിത്തത്തെ കുറിച്ചും ഭാരതത്തിലെ ഗ്രാമീണ കര്‍ഷകര്‍ പുരാതനകാലം മുതലേ ബോധവാന്മാരായിരുന്നു. ക്രിസ്തുവിന് മുന്പ് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ രാജ്യതന്ത്രജ്ഞനായ കൗടില്യന്‍ മികച്ച കൃഷി പരിപാലനത്തിന് കാലാവസ്ഥാ നിരീക്ഷണം, അപഗ്രഥനം എന്നിവയുടെ ആവശ്യകതയെ കുറിച്ച് അര്‍ത്ഥശാസ്ത്രത്തില്‍ ഊന്നിപ്പറയുന്നുണ്ട്.

കാലാവസ്ഥയിലുണ്ടാകുന്ന പ്രവചനാതീതമായ മാറ്റങ്ങള്‍ പലപ്പോഴും ദുരന്തകാരണമാണ്. കാലാവസ്ഥാ മാറ്റം മൂലമുള്ള ദുരന്തങ്ങള്‍ വളരെ ബൃഹത്തും വ്യാപകവുമാണ്. അവയെ തീര്‍ത്തും ഒഴിവാക്കാനാകില്ലെങ്കിലും നാശനഷ്ടങ്ങളുടെ വ്യാപ്തി കുറക്കാനെങ്കിലും പ്രവചനങ്ങള്‍ സഹായിക്കും. വിദൂര-സംവേദന-വിവരസാങ്കേതിക വിദ്യകളുടെ വികസനത്തോടെ ഇന്ന് കാലാവസ്ഥാപ്രവചനത്തിന്‍റെ വിശ്വാസ്യത മുന്‍കാലങ്ങളിലേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.

1875ലാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് സ്ഥാപിതമായത്. കാലാവസ്ഥാ നിരീക്ഷണം, പഠനം, ഗവേഷണം, എന്നിവയിലൂടെ പ്രവചനം എന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്ഥാപനമാണ് കാലാവസ്ഥാവകുപ്പ്. നാല് തരം കാലാവസ്ഥാ പ്രവചനരീതികളാണ് നിലവില്‍ ഉള്ളത്. തല്‍സമയപ്രവചനമാണ് ഇതില്‍ ആദ്യത്തേത്. ആറ് മുതല്‍ 12 വരെ മണിക്കൂറിനകം മാത്രം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ പറ്റി പ്രവചിക്കാനാണ് ഇത്തരം രീതി ഉപയോഗിക്കുന്നത്. ഇടിയോട് കൂടിയ മഴ,ചുഴലിക്കാറ്റ്, പൊടിക്കാറ്റ്, അന്തരീക്ഷ താപനിലയില്‍ ഉണ്ടായേക്കാവുന്ന പെട്ടെന്നുള്ള വ്യതിയാനം എന്നിവ പ്രവചിക്കാന്‍ തല്‍സമയ പ്രവചനരീതി ഉപയോഗിക്കുന്നു.

രണ്ടാമത്തെ പ്രവചനരീതിയാണ് ഹ്രസ്വകാല പ്രവചനം. ഇത്തരം പ്രവചനങ്ങളുടെ സാധ്യത 36 മണിക്കൂര്‍ വരെയുള്ള കാലദൈര്‍ഘ്യമാണ്. കനത്തമഴ,ചുഴലിക്കാറ്റ്, ഇടിയോട് കൂടിയ മഴ തുടങ്ങിയവയെ കുറിച്ച് ഈ രീതിയിലുള്ള പ്രവചനത്തിലൂടെ മുന്നറിയിപ്പ് ലഭിക്കുന്നു.മധ്യകാല പ്രവചനമാണ് പ്രവചനരീതികളില്‍ മൂന്നാമത്തേത്. മൂന്ന് മുതല്‍ 10 ദിവസങ്ങള്‍ക്കകം വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ഈ രീതി ഉപയോഗിച്ച് പ്രവചിക്കാം. മേഘമാനം,കാറ്റിന്‍റെ ദിശയും വേഗതയും, മഴയുടെ അളവ് എന്നിവയാണ് ഇത്തരം പ്രവചന രീതിയുടെ പരിധിയില്‍ വരുന്നത്. ദീര്‍ഘകാല പ്രവചനമാണ് പ്രവചനരീതികളില്‍ നാലാമത്തേത്. 10 ദിവസം മുതല്‍ ഒരു മാസം വരേയോ അല്ലെങ്കില്‍ ഒരു സീസണ്‍ വരെയോ ഉള്ള കാലയളവിലേക്കാണ് ഇത്തരം പ്രവചനം നടത്തുന്നത്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് ഇത്തരം പ്രവര്‍ത്തന രീതി കൂടുതല്‍ ഗുണം ചെയ്യും.

ഒരു പ്രത്യേക ഭൂവിഭാഗത്തിനോ അതില്‍ തന്നെ ഒരു പ്രത്യേക സ്ഥലത്തിനോ കാലാവസ്ഥാ പ്രവചനം പലപ്പോഴും കൃത്യമായി വരില്ലെന്നുള്ളതാണ് കാലാവസ്ഥാ പ്രവചനത്തിന്‍റെ ഏറ്റവും വലിയ പോരായ്മ. ചൂട് കനക്കുന്ന കേരളത്തില്‍ എല്ലാ ജില്ലകളിലും താപമാപിനി ഇല്ല. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റേതായി9 താപമാപിനിയാണ് ഉള്ളത്.ഇതില്‍ തന്നെ പാലക്കാട്ടെ താപമാപിനി അടക്കം പലതും വര്‍ഷങ്ങളായി കേടുപാടായ നിലയിലാണ്.മഞ്ഞും ഈര്‍പ്പവും അളക്കാന്‍ ഔദ്യോഗിക സംവിധാനം ഇല്ല.

വിവിധ മേഖലകളിലായി 65 മഴ മാപിനികള്‍ ഉണ്ടെങ്കിലും കൃത്യമായി രേഖപ്പെടുത്തുന്നില്ല.ദേശിയതലത്തില്‍ ജില്ലകളില്‍ സ്ഥാപിച്ച നിരീക്ഷണ ഉപകരണങ്ങളിലൂടെ ലഭിക്കുന്ന സംവിധാനമാണ് ജില്ലയുടെ മൊത്തം കാലാവസ്ഥയായി ലഭിക്കുന്നത്. നിലവില്‍ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് കാലാവസ്ഥ പ്രവചിക്കുന്നത്.ബുധന്‍,വ്യാഴം,വെള്ളി,ശനി എന്നീ ദിവസങ്ങളിലെ നിരീക്ഷണങ്ങള്‍ ചൊവ്വാഴ്ചയും ശനി,ഞായര്‍,തിങ്കള്‍,ചൊവ്വ,ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളിലെ അനുമാനങ്ങള്‍ വെള്ളിയാഴ്ചയുമാണ് പ്രവചിക്കുന്നത്. ഉപകരണങ്ങളില്‍ നിന്ന് ലഭിക്കുന്ന അനുമാനങ്ങള്‍ക്ക് പുറമെ ആഗോളതലത്തിലുള്ള ശാസ്ത്രസാങ്കേതികസൈറ്റുകളില്‍ നിന്ന് ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ പ്രവചനം.

ഒരു കാലത്ത് കേരളം നിറയെ ഇടനാടന്‍ കുന്നുകളും പാടങ്ങളും പാറകളും നിറഞ്ഞ ഭൂപ്രദേശമായിരുന്നു. ഇതായിരുന്നു കേരളത്തിന്‍റെ ശീതീകരണ സംവിധാനം. മല ഇടിച്ച് പാടം നികത്തി പാറ പൊട്ടിച്ചതോടെ ഇതെല്ലാം തകിടം മറിഞ്ഞു. മഹാ പ്രളയത്തിന് ശേഷം കേരളത്തിലെ പുഴയോരങ്ങളിലെ ജൈവവൈവിധ്യം വല്ലാതെ ശോഷിച്ചു. മുളങ്കാടികള്‍ എല്ലാം പ്രളയം പിഴുതെടുത്തു. നദികള്‍ പോലും അല്‍പം നനവിനായി കേഴുന്ന സ്ഥിതിയായിരുന്നു. തോടുകളുടെയും ചെറിയ ആവാസ വ്യവസ്ഥകളുടെ തകര്‍ച്ചയും സംസ്ഥാനത്തെ അപ്രതീക്ഷിത ചൂടേറ്റത്തിന് കാരണമായിരുന്നു.മരങ്ങളുടെ ചെടികളും വച്ചു പിടിപ്പിച്ചും നികത്തിയ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും തിരികെ എടുത്തും മാത്രമേ കേരളത്തിന് പഴയ കുളിര്‍മ വീണ്ടെടുക്കാനാകൂ.

മഹാപ്രളയം, അതിശൈത്യം, അത്യുഷ്ണം എന്നീ മൂന്ന് കഠിനാവസ്ഥകളിലൂടെയാണ് ഇപ്പോള്‍ സംസ്ഥാനം കടന്നുപോകുന്നത്. ഇത് മരുഭൂവല്‍ക്കരണത്തിന്‍റെ മുന്നോടിയാണെന്ന വിദഗ്ദരുടെ മുന്നറിയിപ്പ് സംസ്ഥാനം ഇനിയും കണക്കിലെടുത്തിട്ടില്ല.കാലം തെറ്റിയ കാലാവസ്ഥ ആഗോള പാരിസ്ഥിതിക പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാലാവസ്ഥാ വ്യതിയാനം പല രീതിയില്‍ അനുഭവപ്പെടുന്നുണ്ട്.

അന്തരീക്ഷ താപനിലയേറുന്നത് കൊടുങ്കാറ്റുകള്‍ വ്യാപകമാകാന്‍ കാരണമാകും. ഓഖി ദുരന്തത്തിന് പിന്നാലെ കൃത്യമായ പ്രവചനം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തിയിരുന്നു. അതേസമയം നല്‍കിയ മുന്നറിയിപ്പ് വ്യാഖ്യാനിച്ചതിലെ പിഴവാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്‍റെ വാദം.ഇത് ഒരു മനുഷ്യനിര്‍മിത ദുരന്തമാണെങ്കിലും അത് തിരിച്ചറിയാന്‍ കഴിയാത്ത ജനവും ഭരണ-രാഷ്ട്രീയ നേതൃത്വവുമാണ് കേരളത്തിന്‍റെ ദുരന്തം.

ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പുകള്‍ പോലും പലപ്പോഴും പുച്ഛിച്ച് തള്ളുകയാണ് കേരളം.പൊതുവെ സുരക്ഷിതമെന്ന് കരുതിയ അറബിക്കടലിന്‍റെ തീരദേശങ്ങളില്‍ ഇനിയും ചുഴലിക്കാറ്റുകള്‍ വരാനിടയുണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. അറബിക്കടലിന്‍റെ താപമേറിയതും കാലവര്‍ഷത്തിന്‍റെ അളവ് കുറഞ്ഞതുമാണ് കാരണം.വളരെ കലുഷിതമായ കാലാവസ്ഥയാണ് കുറെ വര്‍ഷമായി ഭൂമിയില്‍ കണ്ടുവരുന്നത്.

ഇന്ന് ഉപഗ്രഹങ്ങളുടെയും മഹാസമുദ്രത്തില്‍ സ്ഥാപിച്ച ബോയ്കളുടെയും റഡാറുകളുടെയും ഡോപ്ലാര്‍ റഡാറുകളുടെയും കപ്പലുകളില്‍ ഘടിപ്പിച്ച ഉപകരണങ്ങളുടെയും സഹായത്തോടെ ചുഴലിക്കാറ്റുകള്‍ എത്തുന്ന ഇടവും സമയവും കൃത്യമായി പ്രവചിക്കാനാകുന്നു. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് മൂലം ആള്‍നാശം കുറയുന്നു.

കനത്ത പേമാരിയുടെ അകന്പടിയോടെ ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്ത് സംഹാരതാണ്ഡവം ആടിയപ്പോള്‍ രക്ഷക്കെത്തിയത് കാലാവസ്ഥാ പ്രവചനമായിരുന്നു.മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ 11 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.കാറ്റില്‍ ഉലയാതെ കൈവിടാതെ ഒഡീഷ പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നു.സോഷ്യല്‍മീഡിയ ഒന്നടങ്കം ഒഡീഷ പോലീസിന് അഭിനന്ദനവുമായി എത്തി.

175 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ രൗദ്രഭാവം പൂണ്ട കാറ്റ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യംകണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളില്‍ ഒന്നായിരുന്നു. പാന്പിന്‍റെ കഴുത്ത് എന്നാണ് ഫോനി എന്ന പദത്തിന് അര്‍ത്ഥം. ബംഗ്ലാദേശ് സര്‍ക്കാരാണ് മാരകമായ ചുഴലിക്കൊടുങ്കാറ്റിന് ഈ പേരിട്ടത്.2019 മെയ് മാസമാണ് ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരങ്ങളില്‍ ഉഗ്രരൂപം പൂണ്ടത്. കേരളം കാലാവസ്ഥാ പ്രവചനത്തെ പുച്ഛിച്ച് തള്ളിയപ്പോള്‍ കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ ഉടനടി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതാണ് ആള്‍നാശം പരമാവധി കുറച്ചത്

Related Articles

Latest Articles