തൃശ്ശൂർ: സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് സിപിഎം അക്കൗണ്ടിനെതിരെ പത്തു ദിവസം മുൻപ് നടപടിയെടുത്തത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ദില്ലിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.
അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയെന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും എം എം വര്‍ഗീസ് മറുപടി നല്‍കി. അക്കൗണ്ടില്‍ നിന്ന് സിപിഎം പിന്‍വലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവില്‍ അക്കൗണ്ടിലുളളത് 5 കോടി പത്ത് ലക്ഷം രൂപയാണ്.
ഇഡിയുടെ പരിശോധനയ്ക്ക് പിന്നാലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷമായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. 1998ൽ തുടങ്ങിയ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിൽ ഒരു കോടി രൂപ ഫിക്‌സഡ് ഡെപ്പോസിറ്റാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. പണത്തിന്റെ സോഴ്‌സ് അടക്കമുള്ളവ വ്യക്തമാക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.