കൊറോണ വൈറസ് ബാധയുടെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിലായി. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും വര്‍ഗീയ പ്രചാരണം നടത്താനും ഏത് വ്യക്തി ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട് ആറുപേരെക്കൂടി നിരീക്ഷിക്കുന്നുണ്ടെന്നും അവരും ഉടന്‍ അറസ്റ്റിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച തൃശ്ശൂരില്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെല്ലാം മണിക്കൂറുകള്‍ക്കം ആലപ്പുഴയിലും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ 22 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ മെഡിക്കല്‍ കോളേജുകളിലും ഏഴുപേരെ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 30 സാമ്പിളുകള്‍ ആലപ്പുഴയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 152 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. തൃശ്ശൂര്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടു. ചൈനയില്‍നിന്ന് വരുന്നവര്‍ ആരും പൊതുജനങ്ങളുമായി ഇടപെടരുത്. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.