കൊച്ചി : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയെ പരിഹസിച്ച് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ. ‘എന്നാലും എന്റെ വിദ്യേ’ എന്ന ഒറ്റവാചകമാണ് പരിഹാസ രൂപേണ അവർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്. മുൻ എസ്.എഫ്.ഐ നേതാവുകൂടിയായ വിദ്യ വ്യാജരേഖ സമർപിച്ച് ഗസ്റ്റ് ലക്ചറർ ജോലി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തുന്നതിനിടെയാണ് സംഭവത്തിൽ പ്രതികരണവുമായി ശ്രീമതി ടീച്ചറുടെ പോസ്റ്റ്.
ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ചെന്ന മഹാരാജാസ് കോളേജിന്റെ പരാതിയില്‍ വിദ്യയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 2018-19, 2020-21 കാലയളവിൽ മഹാരാജാസ് കോളജിൽ താൽക്കാലികാദ്ധ്യാപികയായി ജോലി ചെയ്തിരുന്നുവെന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇവർ വ്യാജമായി നിർമ്മിച്ചു എന്നാണ് ആരോപണം. എസ്.എഫ്.ഐ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാർത്ഥിനിയാണ് കെ.വിദ്യ.