തിരുവനന്തപുരം:സ്വത്ത് സമ്പാദനക്കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത സി.പി.എം കളമശേരി ഏരിയ മുന്‍ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. സസ്‌പെൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് സാധാരണ പാര്‍ട്ടി അംഗമായാണ് വി എ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതെന്നാണ് സി.പി.എം നൽകുന്ന വിശദികരണം.കളമശേരി ഏരിയ സെക്രട്ടറി ആയിരിക്കെ സി എം ദിനേശ് മണിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍ നൽകിയത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. 6 മാസത്തേക്കായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഗുരുതരമായ ക്രമക്കേടുകളാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. നിരവധി വിദേശയാത്ര നടത്തുകയും കളമശേരിയില്‍ വീടുകള്‍ വാങ്ങുകയും ചെയ്തുവെന്നതായിരുന്നു കണ്ടെത്തല്‍. അതോടൊപ്പം ഇത് രണ്ടാം തവണയാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി തിരിച്ചെടുക്കുന്നത്. മുൻപ് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് സക്കീർ ഹുസൈനെതിരെ പാർട്ടി നടപടി എടുത്തിരുന്നു.