കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളി ഹർഷിന രംഗത്തെത്തി.മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് എന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്ന് പറയണം. ഞാൻ കത്രിക വിഴുങ്ങിയതാണോ എന്നും ഹർഷിന ചോദിക്കുന്നു. മെഡിക്കൽ കോളേജിലെ ശസ്ത്ര ക്രിയക്ക് ശേഷമാണു ശാരീരിക പ്രശനങ്ങൾ ഉണ്ടായതെന്നും ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു വെന്നും നീതി ലഭിക്കുംവരെ ഞാൻ പോരാടുമെന്നും തനിക്ക് ഉണ്ടായ അനുഭവം മറ്റാർക്കും വരരുതെന്നും ഹർഷിന പറയുന്നു.
കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റേതല്ലെന്നാണ് ആശുപത്രി ഉന്നയിക്കുന്ന വാദം.അന്ന് ഓപ്പറേഷൻ നടക്കുമ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്‍റെ സഹായവും തേടിയിരുന്നു.