ത്രിപുര: തുടക്കം മുതൽ ത്രില്ലടിപ്പിച്ച ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. ടൊൺ ബോഡോവലി മണ്ഡലത്തിൽ നിന്ന് വിജയിച്ച മണിക് സാഹയ്ക്ക് 832 വോട്ടാണ് ലഭിച്ചത്. മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചെങ്കിലും ബി.ജെ.പിക്ക് പ്രതീക്ഷിച്ച ലീഡ് നില ലഭിച്ചില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ.
ത്രിപുരയിൽ ബി.ജെ.പി ലീഡ് ഇപ്പോൾ തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ 23-23 എന്ന നിലയിൽ സിപിഐഎം-കോൺഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ആയിരുന്നത്. എന്നാൽ ഇപ്പോൾ ബി.ജെ.പി 34 ലേക്ക് ലീഡ് ഉയർത്തിയിരിക്കുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യം ലീഡ് നില 14 ആയി താഴ്ന്നിരിക്കുകയാണ്.
അതേസമയം ത്രിപുരയിലെ ഗോത്ര മേഖലകളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഗോത്ര മേഖലകൾ ഗോത്രവർഗ പാർട്ടിയായ തിപ്ര മൊത്തയാണ് കൈയാളിയിരിക്കുന്നത്. തിപ്ര മോത്ത പാർട്ടി 11 സീറ്റിൽ ലീഡ് ചെയ്യുന്നു. അംപിനഗർ, ആശരാംബരി, ചരിലാം, കരംചര, കർബൂക്ക്, മണ്ഡൈബസാർ, റൈമ വാലി, രാംചന്ദ്രഘട്ട്, സന്ത്രിബസാർ, സിംന, തകർജല, തെലിയാമുറ എന്നിവിടങ്ങളിൽ തിപ്ര മോത തന്റെ മേധാവിത്യം കാഴ്ച വയ്ക്കുകയാണ്. എന്നാൽ ഇപ്പോൾ ത്രിപുരയിൽ തിപ്ര മോത പാർട്ടിയുമായി സഖ്യചർച്ചാ നീക്കവുമായി ഇടത്–കോൺഗ്രസ് നേതാക്കൾ എത്തിയിരിക്കുകയാണ്. അതേസമയം ബിജെപിയുമായുള്ള സഹകരണത്തിന് തടസ്സമില്ലെന്ന നിലപാടിലാണ് തിപ്ര മോത്ത ആയിരിക്കുന്നത്.