യുക്രൈനില്‍ റഷ്യന്‍ (Russia) അധിനിവേശം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയിൽ എണ്ണ ബാരലിന് 100 ഡോളറിലേക്കാണ് നീങ്ങുന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയർന്നത്. യുക്രൈനിലെ കിഴക്കന്‍ മേഖലയിലേക്ക് റഷ്യ സൈന്യത്തെ അയച്ചതിന് ശേഷമാണ് അന്താരാഷ്ട്ര വിപണയില്‍ എണ്ണയുടെ വില ഇത്രയും ഉയര്‍ന്നത്.
ആഗോള എണ്ണ ഉത്പാദകരില്‍ നിര്‍ണായക സ്ഥാനമാണ് റഷ്യക്കുള്ളത്. യുക്രൈന്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന സൂചന വന്നതോടെയാണ് എണ്ണവില കുതിക്കുന്നത്. റഷ്യയില്‍
നിന്ന് ചെറിയ തോതില്‍ മാത്രമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത്. അതേസമയം യുദ്ധസമാന സാഹചര്യം വരും ദിവസങ്ങളില്‍ വന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിലയിലേക്ക് വരെ കുതിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.