തൃശ്ശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കായ കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നതിന്റെ തെളിവുകൾ പുറത്ത്. നോട്ടു നിരോധനം പ്രഖ്യാപിക്കപ്പെട്ട വർഷം ബാങ്കിൽ നിക്ഷേപം കുമിഞ്ഞുകൂടിയതായും പിന്നീട് ക്രമേണ അത് പിൻവലിക്കപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന് പ്രതിസന്ധിയിലായ ബാങ്കാണ് കരുവന്നൂർ സഹകരണ ബാങ്ക്. നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ 2016-ല്‍ ബാങ്കിലെത്തിയത് റെക്കോഡ് നിക്ഷേപം. 2015-16 സാമ്പത്തികവര്‍ഷം 405.51 കോടി നിക്ഷേപമുണ്ടായിരുന്നത് 2016-17-ല്‍ 501 കോടിയായി. 96 കോടിയാണ് ഒറ്റവര്‍ഷം കൂടിയത്. നോട്ടുനിരോധനമുണ്ടായ നവംബര്‍ ആദ്യവാരം നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. 2014-15 വര്‍ഷം ബാങ്കിലെ നിക്ഷേപം 354 കോടിയായിരുന്നു. തൊട്ടടുത്ത വര്‍ഷമുണ്ടായ വര്‍ധന 51 കോടിയുടേതായിരുന്നു. നോട്ട് നിരോധിച്ച വര്‍ഷം ഇത് 96 കോടിയിലേക്കെത്തി. ആനുപാതിക വര്‍ധനയല്ല ഇതെന്ന് വ്യക്തമാണ്.
2017-18-ല്‍ നിക്ഷേപം 405 കോടിയായി കുത്തനെ ഇടിയുകയും ചെയ്തു. നോട്ട് നിരോധിച്ച വര്‍ഷം നിക്ഷേപിച്ച മുഴുവന്‍ തുകയും അതേവര്‍ഷംതന്നെ പിന്‍വലിച്ചു എന്നാണ് രേഖകള്‍ കാണിക്കുന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യക്തമായ സൂചനയാണ്. ഇതിന് അടുത്തവര്‍ഷം 340 കോടിയായും നിക്ഷേപം കുറഞ്ഞു. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസെടുത്ത 2021-ല്‍ നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചുവര്‍ഷത്തില്‍ 200 കോടിയാണ് പിന്‍വലിച്ചത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനിന്നു എന്നാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിക്ഷേപത്തട്ടിപ്പ് വാർത്ത പുറത്ത് വന്നയുടൻ സിപിഎം നിക്ഷേപങ്ങൾ അടിയന്തിരമായി പിൻവലിക്കപ്പെട്ടു എന്നതാണ്. ഇതാണ് പ്രധാനമായും ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. സാധാരണക്കാരായ ഇടപാടുകാരുടെ ചെറു സമ്പാദ്യങ്ങൾ മാത്രമാണ് ബാങ്ക് ഇപ്പോൾ തടഞ്ഞുവച്ചിരിക്കുന്നത്