ഇടുക്കി: ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖില്‍ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പക്ഷെ, കേസിൽ രണ്ടു മുതൽ ആറു വരെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എസ്. ശശികുമാറാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
പ്രതികള്‍ക്ക് ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണ് വ്യവസ്ഥകള്‍. ജെറിന്‍ ജോജോ, ടോണി എബ്രഹാം, നിധിന്‍ ലൂക്കോസ്, ജിതിന്‍ തോമസ്, സോയിമോന്‍ സണ്ണി എന്നിവരാണ് ജാമ്യം ലഭിച്ച പ്രതികള്‍. ഏഴും എട്ടും പ്രതികളായ ജസ്റ്റിന്‍ ജോയ്, അലന്‍ ബേബി എന്നിവര്‍ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായ ധീരജിനെ, നിഖിൽ പൈലി കുത്തിക്കൊന്നത്. അക്രമം തടയാന്‍ ശ്രമിച്ച മറ്റു എസ്.എഫ്.ഐ പ്രവർത്തകർക്കും കുത്തേറ്റിരുന്നു.