കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ (Actress Attack Case) ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. പ്രോസിക്യൂഷഷന്‍ സമയം നീട്ടി ആവശ്യപ്പെട്ടതിനാല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍ രംഗത്തുണ്ട്. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമാണെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.
കേസ് അട്ടിമറിക്കാന്‍ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും ദിലീപിനെ സഹായിക്കാന്‍ ഓരോ ഘട്ടത്തിലും ഇരുപതോളം സാക്ഷികള്‍ കൂറുമാറിയെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. കേസിനെ അസാധാരണം എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി മുമ്പാകെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കേസ്. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗിക പീഡനങ്ങള്‍ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കി. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാൽ ഇതെല്ലാം അന്വേഷണ സംഘത്തിന്റെ ആരോപണം മാത്രമാണെന്നും താൻ ആർക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടെല്ലെന്നുമാണ് ദിലീപിന്റെ വാദം.