കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ വീണ്ടും പുറത്താകുന്നു. നടിയെ ആക്രമിച്ച കേസിലെ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ലെന്ന് നടന്‍ ദിലീപ് (Dileep) സുഹൃത്ത് ബൈജു ചെങ്ങമനാടിനോട് പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. ശിക്ഷ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും അവരെ നമ്മള്‍ രക്ഷിച്ച് കൊണ്ടു പോയിട്ട് താന്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് പറയുന്നതായും ശബ്ദരേഖയിൽ വ്യക്തമായിട്ടുണ്ട്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്കായിഅയച്ചിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആറു ശബ്ദരേഖകളാണ് അന്വേഷണ സംഘം ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം ദിലീപിന്‍റെ സംസാരമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ രണ്ട് ശബ്ദരേഖകളും ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്തതാണ്.
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നും കാവ്യയുടെ ഇടപെടലാണ് പിന്നിലെന്നും സൂചിപ്പിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിലീപിന്‍റെ സഹോദരീഭര്‍ത്താവായ സുരാജ് മറ്റൊരു പ്രതിയായ ശരത്തിനോട് സംസാരിച്ചതെന്ന് കരുതുന്ന സംഭാഷണത്തിൽ ഇത്തരം സൂചനകളാണുള്ളത്.