പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകളും ചതവും കസ്റ്റഡി പീഡനത്തിന്‍റേത് അല്ലെന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ എൻ എ ബലറാo. സാക്ഷി വിസ്താരത്തിനെത്തിയ ഡോക്ടറെ പ്രതിഭാഗം വിസ്‍തരിക്കുമ്പോളാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്. മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകൾക്കും ചതവുകൾക്കും പൊലിസ് കസ്റ്റഡിയിൽ മർദനമേറ്റതിന്‍റെ സ്വഭാവമല്ലെന്ന് ഡോക്ടർ വ്യക്തമാക്കി.
മധുവിനെ മർദിക്കാൻ ഉപയോഗിച്ച മരക്കഷണങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ഇത്തരം വടികൊണ്ടുള്ള പരിക്കുകൾ ആണോ എന്ന ചോദ്യത്തിന് ആകാം എന്നായിരുന്നു ഡോക്ടറുടെ മറുപടി. ലാത്തി പോലത്തെ വടികൾ കൊണ്ട് ആണോ എന്നു ചോദിച്ചപ്പോൾ ഡോക്ടർ നിഷേധിച്ചുമില്ല. മധു കൊല്ലപ്പെട്ട് രണ്ടുനാൾ കഴിഞ്ഞാണ് പോസ്റ്റുമോർട്ടം ചെയ്തത്. ഇത് പരിക്കുകൾ അടയാളപ്പെടുത്താന്‍ തടസ്സമായോ എന്ന് പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത്ത് ചോദിച്ചു. ഇല്ലാ എന്നായിരുന്നു മറുപടി. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ വിസ്താരം വൈകീട്ട് 5 മണി വരെ നീണ്ടു.