വാഷിംഗ്ടണ്‍: കൊടും ക്രിമിനലായ ഐ എസ് തലവൻ അബൂബക്കര്‍ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സിറിയയില്‍ യു എസിന്‍റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സൈനിക നീക്കത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായി ട്രംപ് അറിയിച്ചു. ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ സിറിയയിലെ ബാഗ്ദാദിയുടെ താവളം കണ്ടെത്തി ആക്രമണം നടത്തുകയായിരുന്നു. കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കവെയാണ് സിഐഎ ആക്രമണം നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു. ഇയാൾക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. 11 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും സാധിച്ചു. ചിതറിച്ചെറിച്ച ബഗ്ദാദിയുടെ മൃതദേഹം ഡി എൻ എ പരിശോധനയ്ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഒളിവിലുള്ള ബാഗ്ദാദി 2014-ലാണ് അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസിന്‍റെ നേതാവാകുന്നത്. പിന്നീട് അല്‍ഖായിദ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐഎസ്‌ഐഎസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോങ്ങള്‍ ശരിവെക്കുന്നതരത്തില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.