മൈക്രോബ്ലോഗ്ഗിങ് സൈറ്റായ ട്വിറ്ററിന്റെ സി ഇ ഒ സ്ഥാനത്ത് നിന്നും താൻ പടിയിറങ്ങുന്നതായി എലോൺ മസ്‌ക്. ട്വിറ്ററിന്റെ പുതിയ സിഇഒ വനിതയായിരിക്കുമെന്നും അദ്ദേഹം സൂചന നൽകി. ട്വീറ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ആറാഴ്ചക്കകം പുതിയ സിഇഒ ചുമതലയേൽക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്പനിയുടെ പ്രോഡക്റ്റ്, സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ ചുമതലക്കാരനായ ചീഫ് ടെക്നോളജി ഓഫീസർ മാത്രമായി മസ്ക് തുടരുമെന്നാണ് സൂചന. 2022 ഒക്ടോബർ 27 നാണ് ശതകോടീശ്വരനായ മസ്‌ക് ട്വിറ്ററിന്റെ തലപ്പത്ത് എത്തിയത്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കുന്ന വമ്പൻ ഡീലിലൂടെയാണ് മസ്‌ക് സമൂഹമദ്ധ്യമ കമ്പനിയായ ട്വിറ്ററിനെ സ്വന്തമാക്കിയത്.
ഏറ്റെടുക്കലിന് ശേഷം എലോൺ മസ്‌ക് നടത്തിയ പല പരിഷ്‌കാരങ്ങളും വിവാദമായിരുന്നു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികൾ അദ്ദേഹം സ്വീകരിച്ചിരുന്നു. എതിർപ്പുകളും വിമർശനങ്ങളും വ്യാപകമായപ്പോൾ താൻ സിഇഒ സ്ഥാനത്ത് തുടരണമോ എന്നത് സംബന്ധിച്ച് അദ്ദേഹം ഓൺലൈൻ പോൾ നടത്തിയിരുന്നു. പോളിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും മസ്‌ക് ഒഴിയണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതിനു ശേഷമാണ് പുതിയ സിഇഒ യെ കണ്ടെത്തിയാൽ സ്ഥാനമൊഴിയുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്