സാൻഫ്രാൻസിസ്കോ :ജീവനക്കാരെ രാത്രി വൈകിയും ജോലിചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ട്വിറ്റർ ആസ്ഥാനം ഹോട്ടലാക്കി മാറ്റിയതിനെത്തുടർന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്കിനെതിരെ അന്വേഷണം. കമ്പനിയിലെ ആറു മുൻ ജീവനക്കാർ നൽകിയ പരാതിയിലാണ് മസ്കിനെതിരെ അന്വേഷണം നടത്തുക.
കെട്ടിടനിർമാണനിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് സാൻ ഫ്രാൻസിസ്കോയിലെ ആസ്ഥാന മന്ദിരത്തിന് മസ്ക് രൂപമാറ്റം വരുത്തിയതെന്നാണ് ആരോപണം. മസ്കിന്‍റെ ടീം മനഃപൂർവം തുടർച്ചയായി ഫെഡറൽ നിയമലംഘനം നടത്തിയെന്ന് മേയ് 16ന് ഡെലവെയർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ മുൻ ജീവനക്കാർ ആരോപിക്കുന്നു.
‘‘കമ്പനി ആസ്ഥാനത്തെ മുറികൾ ഹോട്ടൽ മുറികളാക്കി മാറ്റാൻ എക്‌സ് കോർപ്പറേഷൻ ജീവനക്കാരോട് നിർദേശിക്കുകയായിരുന്നു. എന്നാൽ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ള താത്കാലിക വിശ്രമ സ്ഥലങ്ങൾ മാത്രമാണിതെന്ന് ഭൂവുടമയോടും കെട്ടിടപരിശോധനയ്ക്ക് വരുന്ന ഇൻസ്പെക്ടർമാരോടും കള്ളം പറയാനും നിർദേശിച്ചു. ഇതിലൂടെ വാടകയ്ക്ക് മറ്റുമായി നൽകുന്ന ആനുകൂല്യങ്ങൾ ലാഭിക്കാനാണ് മസ്ക് ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. ഡിസംബർ 2022 ന് മസ്ക് ഓഫിസ് മുറി കിടപ്പ് മുറിയാക്കി മാറ്റിയിരുന്നു. .’’ – മുൻ ജീവനക്കാർ പരാതിയിൽ പറയുന്നു.