ജപ്പാനിലെ ജി 7 ഉച്ചകോടിക്ക് ശേഷം പാപുവ ന്യൂഗിനിയയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മോദിക്ക് വമ്പൻ സ്വീകരണം. സ്വീകരണത്തിനിടെ പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മരപ്പേ നരേന്ദ്രമോദിയുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങാനൊരുങ്ങി. ആലിംഗം ചെയ്ത ശേഷം കാലുകളിൽ തൊട്ട് വന്ദിക്കാനൊരുങ്ങിയ ജെയിംസ് മരപ്പേയെ നരേന്ദ്ര മോദി സ്നേഹത്തോടെ തടയുകയും. അദ്ദേഹത്തെ ഉയർത്തിയശേഷം ആലിംഗനം ചെയ്ത ശേഷം ഹസ്തദാനം നൽകുകയും ചെയ്തു.
നേരത്തെ ജി -7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പൻ ജനപ്രീതി കാരണം രാജ്യത്ത് തങ്ങൾ നേരിടുന്ന ‘ബുദ്ധിമുട്ടുകൾ’ മോദിയോട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പങ്ക് വച്ചിരുന്നു. ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കെത്തിയപ്പോഴാണ്, മോദിയുടെ ജനപ്രീതി ഉണ്ടാക്കുന്ന ‘ബുദ്ധിമുട്ടു’കളെക്കുറിച്ച് ബൈഡനും ആൽബനീസും തമാശരൂപേണ പരാതി ഉന്നയിച്ചത് .
ഔദ്യോഗിക സന്ദർശനത്തിനായി എത്തുമ്പോൾ മോദി പ്രസംഗിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ജനങ്ങളുടെ അപേക്ഷാപ്രവാഹമാണ് തങ്ങൾ നേരിടുന്നതെന്ന് ഇരു നേതാക്കളും അറിയിച്ചു. പാപുവ ന്യൂഗിനി സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച ഓസ്ട്രേലിയയിൽ എത്തും. അവിടെ ഓസ്ട്രേലിയൻ സിഇഒമാരുമായും പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന സിഡ്നിയിലെ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം അമേരിക്കയും സന്ദർശിക്കാനിരിക്കുകയാണ്.
20,000 പേരെ ഉൾക്കൊള്ളാവുന്ന വേദിയിലെ പരിപാടിക്കുള്ള ടിക്കറ്റ് വളരെപ്പെട്ടെന്നാണ് വിറ്റഴിഞ്ഞതെന്നും ഇപ്പോഴും ടിക്കറ്റിനായി ഒട്ടേറെപ്പേർ വിളിക്കുന്നുണ്ടെന്നാണ് ആൽബനീസ് പറഞ്ഞത്.
അതെസമയം മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങേണ്ട സ്ഥിതിയാണെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. ‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വാഷിങ്ടനിൽ അടുത്ത മാസം താങ്കൾക്കായി ഞാൻ അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തുള്ള എല്ലാവരും ആ വിരുന്നിൽ പങ്കെടുക്കണമെന്ന താൽപര്യത്തിലാണ്. ഇപ്പോൾത്തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. ഞാൻ തമാശ പറയുകയാണെന്ന് കരുതരുത്. എന്റെ ടീമംഗങ്ങളോടു ചോദിക്കൂ. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ആളുകൾ പോലും ടിക്കറ്റ് ആവശ്യപ്പെട്ട് എന്നെ വിളിക്കുന്നുണ്ട്. അതിൽ ചലച്ചിത്ര താരങ്ങളും ബന്ധുജനങ്ങളുമുണ്ട്. താങ്കൾ അത്രമാത്രം ജനപ്രിയനാണ്. എല്ലാ മേഖലയിലും താങ്കൾ ശ്രദ്ധേയമായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ക്വാഡിനു വേണ്ടിയുള്ള സേവനങ്ങളും അക്കൂട്ടത്തിലുണ്ട്. കാലാവസ്ഥാ രംഗത്തും നിർണായക സംഭാവനകൾ നൽകുന്നു. ഇന്തോ – പസിഫിക് മേഖലയിലും സ്വാധീനം ചെലുത്തുന്നു. വലിയ വ്യത്യാസമാണ് താങ്കൾ സൃഷ്ടിക്കുന്നത്’’ – ബൈഡൻ പറഞ്ഞു.