എറണാകുളം:എറണാകുളം ജില്ലാ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ കൊലക്കേസ് പ്രതി ക്രൂരമായി മർദിച്ചു. സെല്ലിൽ സഹ തടവുകാർക്കെതിരെയും വാർഡൻമാർക്കെതിരെയും മോശം വാക്കുകൾ ഉപയോഗിക്കുന്നത് അസി.സൂപ്രണ്ട് ചോദ്യം ചെയ്യുകയും ഇതിൽ പ്രകോപിതനായ പ്രതി സൂപ്രണ്ടിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ എറണാകുളം ജില്ലാ ജയിൽ അസി. സൂപ്രണ്ട് വൈക്കം സ്വദേശി ഫ്രസനിനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സൂപ്രണ്ടിനെ ആക്രമിച്ച കൊലക്കേസ് പ്രതി സ്റ്റാലിനെതിരെ ഇൻഫോപാർക്ക് പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് കാക്കനാട് ജില്ലാ ജയിലിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം സെല്ലിൽ കയറി പ്രതി മറ്റ് സെല്ലുകളിലെ റിമാൻഡ് പ്രതികളെയും വാർഡൻമാരെയും തെറിവിളിച്ചു. ബഹളം കേട്ടെത്തിയ അസി. സൂപ്രണ്ട് ഇയാളോട് സംസാരിക്കാനായി സെല്ലിന് അകത്ത് കയറി. അടുത്തെത്തിയപ്പോൾ സ്റ്റാലിൻ വെളളം കുടിക്കുന്ന കട്ടിയുള്ള സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് പല തവണ തലയിൽ ആഞ്ഞടിക്കുകയായിരുന്നു.
തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ ഓടിയെത്തിയാണ് ഫ്രസനിനെ രക്ഷപ്പെടുത്തിയത്. അധികൃതർ ഓടിയെത്തി സ്റ്റാലിനെ ബലമായി പിടിച്ചുകെട്ടിയാണ് വിലങ്ങ് അണിയിച്ചത്. കൊലപാതക കേസിൽ കഴിഞ്ഞ വർഷമാണ് കടവന്ത്ര പോലീസ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.