ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്. ജൂൺ 28 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതായി എയർലൈൻ അറിയിച്ചു. യാത്രാ തടസം നേരിട്ട മുഴുവൻ യാത്രക്കാരോടും എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുന്നതാണ്. നേരത്തെ ജൂൺ 24 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീയതി വീണ്ടും ദീർഘിപ്പിച്ചത്.
പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പുനരുജ്ജീവനത്തിന് കമ്പനി ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന പക്ഷം ടിക്കറ്റ് ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഈ മാസം അവസാനത്തോടെ പ്രതിദിന ഫ്ലൈറ്റുകളുടെ 94 ശതമാനവും പുനസ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. മെയ് ആദ്യവാരം മുതലാണ് സർവീസുകൾ റദ്ദ് ചെയ്യാൻ ആരംഭിച്ചത്. തുടർന്ന് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു.