മുംബൈ : മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. ഏറെ നാളത്തെ രാഷ്‌ട്രീയ നാടകങ്ങൾക്ക് ശേഷം
20-ാമത് മുഖ്യമന്ത്രിയായി ഷിൻഡെ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്. വോട്ടെടുപ്പ് രാവിലെ 11 മണിയോടെ പ്രത്യേക സഭ സമ്മേളനം ചേർന്നാണ്. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച സാഹചര്യത്തിൽ അനായാസം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ സഖ്യവും. . മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഒപ്പമുള്ള എംഎൽഎമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി എംഎൽഎമാരും ആണ് ഇത് സംബന്ധിച്ച ചർച്ച ഇന്നലെ നടത്തിയത്.
143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു. പുതിയ സ്പീക്കർ രാഹുൽ നർവേക്കറാണ് നടപടികൾ നിയന്ത്രിക്കുക.
സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയിച്ചത് പോലെ തന്നെ തങ്ങൾ വിശ്വാസ വോട്ടെടുപ്പിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഏക്‌നാഥ് ഷിൻഡെ. 40 ശിവസേന നേതാക്കളുടെയും പത്തോളം സ്വതന്ത്ര നേതാക്കളുടെയും പിന്തുണ ഷിൻഡെയ്‌ക്കുണ്ട്. 288 അംഗങ്ങളുള്ള മഹാരാഷ്‌ട്ര നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്.
അതേസമയം 166 വോട്ടുകളോടെ ഷിൻഡെ മികച്ച ഭൂരിപക്ഷം നേടുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ഇന്നലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ 164 വോട്ടുകൾ നേടിക്കൊണ്ടാണ് രാഹുൽ നർവേകർ വിജയിച്ചത്. രണ്ട് എംഎൽഎമാർ ആരോഗ്യപ്രശ്‌നങ്ങൾ കാരണം അവധിയിലായിരുന്നു.
ഇതിനെതിരെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രംഗത്തെത്തി. തെരഞ്ഞെടുപ്പിനായി ശിവസേനയുടെ സുനിൽ പ്രഭു നൽകിയ വിപ്പ് വിമത എംഎൽഎമാർ ലംഘിച്ചെന്നാരോപിച്ച് 39 പേരെ അയോഗ്യരാക്കണമെന്നാണ് ഉദ്ധവിന്റെ ആവശ്യം.