കൊല്ലം: വനത്തിൽ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച വ്ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്ളോഗർ അമല അനുവിനെ സൈബർ സെല്ലിൻറെ സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ അമല അനുവിന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ വ്ലോഗ്ഗർ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനംവകുപ്പ് നീക്കം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകി.
കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കിളിമാനൂർ സ്വദേശി അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.