തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. മാരകായുധങ്ങളുമായി ഗുണ്ടാസംഘം അഴിഞ്ഞാടുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. വഴിയിൽ മാരകായുധങ്ങളുമായി നിലയുറപ്പിച്ച ഗുണ്ടകൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും കാലുപിടിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം തുമ്പ സ്റ്റേഷൻ പരിധിയിലാണ് സംഭവം. എയർപോർട്ട് ഡാനി എന്ന ഗുണ്ടാനേതാവാണ് അക്രമത്തിന് പിന്നിൽ. ഡാനിയും പത്തംഗ സംഘവുമാണ് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.
യുവാവുമായി ഇയാൾക്ക് വ്യക്തിവൈരാഗ്യമുണ്ട്. ഇതിന് മുമ്പ് അന്തപുരി ആശുപത്രിക്ക് സമീപം വെച്ച് യുവാവിനെ ഡാനി മർദിച്ചിരുന്നു. പിന്നീട് യുവാവിന്റെ ഫോൺ എടുത്തുകൊണ്ടുപോയി.
ഈ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞാണ് ഡാനി യുവാവിനെ വീണ്ടും വിളിപ്പിക്കുന്നത്. ഫോൺ തരണമെങ്കിൽ കാലിൽ പിടിച്ചു മുത്തണമെന്ന് ഗുണ്ടാ നേതാവ് ആക്രോശിച്ചു. പിന്നീട് ബലമായി കാല് പിടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ഥലത്തെ പ്രധാന ഗുണ്ടയാണ് ഡാനി. നിരവധി ഗുണ്ടാ ആക്രമണ ലഹരിക്കേസുകൾ ഇയാൾക്കെതിരെയുണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇയാൾക്ക് ചില പ്രാദേശിക സി പി എം നേതാക്കളുടെയും പോലീസിന്റെയും പിന്തുണയുണ്ടെന്നും ആരോപണമുണ്ട്. ഇയാളോടൊപ്പം നിൽക്കുന്ന അക്രമി സംഘത്തിന്റെ കയ്യിൽ വടിവാളും നാടൻ ബോംബും അടക്കമുള്ള ആയുധങ്ങൾ പ്രചരിക്കുന്ന വിഡിയോയിൽ വ്യക്തമായി കാണാം.