ദില്ലി: മത മൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് പിണറായി സർക്കാർ വഴിയിലുപേക്ഷിച്ച സ്കൂൾ യൂണിഫോം പരിഷ്‌ക്കരണം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. ആറാം ക്ലാസ്സ് മുതൽ വിദ്യാർത്ഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജൻഡർ ന്യുട്രൽ) മാകണമെന്ന് എൻ സി ഇ ആർ ടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ കരടുനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്ക് എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കുകയെന്നത് പ്രയാസമാണ്. അതിനാല്‍ ലിംഗ നിഷ്പക്ഷമായ യൂണിഫോം തിരഞ്ഞെടുക്കാം. അതാത് സംസ്ഥാനങ്ങളിലെ കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ച് യൂണിഫോം ഡിസൈൻ ചെയ്യാം. ലിംഗഭേദമെന്യേ പാന്റ്സും ഷര്‍ട്ടുംപോലുള്ള യൂണിഫോമുകള്‍ എല്ലാതരം സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമാണെന്നും നിർദ്ദേശത്തിലുണ്ട്. അദ്ധ്യാപകരുള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാരുടെ നിയമനങ്ങളില്‍ ലിംഗ വിവേചനമില്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍മാരെയും നിയമിക്കണം.
ലിംഗ വിവേചനം വിദ്യാർത്ഥികളുടെ ഇടയിൽ ഉണ്ടാകാതിരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് എൻ സി ഇ ആർ ടി പുറത്തിറക്കിയിട്ടുള്ളത്.എല്ലാ കോഴ്സുകളിലേക്കുമുള്ള അപേക്ഷാ ഫോമുകളിൽ ട്രാൻസ്‌ജെൻഡർ കോളം ഉണ്ടാകണം. ഇവര്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണം. ഇവര്‍ക്കുനേരെയുള്ള റാഗിങ് തടയാന്‍ പ്രത്യേക സമിതികള്‍ രൂപവത്കരിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, അദ്ധ്യാപകർ, പരിശീലനം ലഭിച്ച മനഃശാസ്ത്ര കൗണ്‍സലര്‍മാര്‍ എന്നിവര്‍ സമിതിയംഗങ്ങളാകണമെന്നും കരടില്‍ പറയുന്നു. രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, വിദഗ്‌ധരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷമാണ് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ എൻ സി ഇ ആർ ടി പുറപ്പെടുവിച്ചത്.