ശ്രീനഗർ: മുഗൾ ഗാർഡനിൽ സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. സംഭവത്തിൽ സൈനികനെ കൂടാതെ നിഷാത് മേഖലയിലെ ഒരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇയാളുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
മുഗൾ ഗാർഡന് പുറത്തുള്ള പാർക്കിംഗ് സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് ശ്രീനഗർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിൽ ക്രമാതീതമായി ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബുദ്ഗാം ജില്ലയിലെ ഗോപാലപോര ചദൂര മേഖലയിൽ ഗ്രനേഡ് എറിഞ്ഞ് കരൺ കുമാർ സിംഗ് എന്ന സിവിലിയന് പരിക്കേറ്റിരുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗോപാലപോര ചദൂര മേഖലയിൽ ബോംബ് എറിഞ്ഞതിന് ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാഹിൽ അഹമ്മദ് വാനി, അൽതാഫ് ഫാറൂഖ് എന്നിവരാണ് പിടിയിലായത്.