ബാങ്കോക്ക് : വിവാഹചടങ്ങിനിടെ വധുവിനെയും അവരുടെ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊന്ന് വരൻ ആത്മഹത്യ ചെയ്തു. വടക്കുകിഴക്കന്‍ തായ്‌ലാന്‍ഡില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. 4 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വധുവിനേയും ബന്ധുക്കളെയും കൂടാതെ വിവാഹ ചടങ്ങിനെത്തിയ അതിഥിയും കൊല്ലപ്പെട്ടു. മറ്റൊരാൾ വെടിയേറ്റ് ചികിത്സയിലാണ്.
പാരാ അത്‌ലറ്റായ ചതുരോങ് സുക്‌സക്(29) ആണ് തന്റെ വിവാഹത്തിനിടെ വധു കാന്‍ജന(44)യെയും ഇവരുടെ ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടെ വേദിയില്‍നിന്നിറങ്ങിപ്പോയ വരന്‍ തോക്കുമായി തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. വധുവിന്റെ 62 വയസ്സുള്ള അമ്മയെയും 38-കാരിയായ സഹോദരിയെയും ഇയാള്‍ കൊലപ്പെടുത്തി.
വിവാഹചടങ്ങിനിടെ വരനും വധുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും വധുവുമായുള്ള വലിയ പ്രായവ്യത്യാസം ഇയാളെ അസ്വസ്ഥനാക്കിയിരുന്നതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവസമയം വരൻ ലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഒരുവര്‍ഷം മുന്‍പ് വാങ്ങിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുന്‍പ് ചതുരോങും യുവതിയും മൂന്നുവര്‍ഷത്തോളം ഒരുമിച്ചായിരുന്ന താമസം. മുന്‍സൈനികനായ ചതുരോങ് പാരാ അത്‌ലറ്റ് കൂടിയാണ്. തായ്‌ലാന്‍ഡ് അതിര്‍ത്തിയിലെ ഡ്യൂട്ടിക്കിടെയാണ് വലതുകാല്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇന്‍ഡൊനീഷ്യയില്‍ നടന്ന ആസിയാന്‍ ഇയാൾ പാരാഗെയിംസില്‍ നീന്തലില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. അടുത്തമാസം തായ്‌ലാന്‍ഡില്‍ നടക്കാനിരിക്കുന്ന ‘വേള്‍ഡ് എബിലിറ്റി സ്‌പോര്‍ട്ട് ഗെയിംസിലേക്കും ഇയാൾ യോഗ്യത നേടിയിരുന്നു.