ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വീണ്ടും മൂന്ന് പാക് ബോട്ടുകൾ പിടികൂടി ബിഎസ്എഫ്. ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്നുമാണ് ബിഎസ്എഫ് മൂന്ന് പാകിസ്ഥാനി ബോട്ടുകൾ പിടിച്ചെടുത്തത്. ഭുജ് അതിർത്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് കച്ചിലെ ഹറാമി നള ക്രീക്ക് മേഖലയിൽ നിന്ന് പാക് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.
സുരക്ഷാ ഉദ്യോഗസ്ഥർ പെട്രോളിങ് നടത്തുന്നതിനിടയിലാണ് പാക് ബോട്ടുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബോട്ടുകൾ ബിഎസ് എഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ ഇത് കണ്ട ഉടൻ തന്നെ പാക് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത ബോട്ടുകൾ ബിഎസ്എഫ് വിശദമായി പരിശോധിച്ചു. അതിൽ മത്സ്യങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. സംശയാസ്പദമായ യാതൊരു വസ്തുക്കളും ബോട്ടിൽ നിന്നുംs കണ്ടെടുക്കാനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഏപ്രിലിലും ഇതേ മേഖലയിൽ നിന്ന് പാകിസ്ഥാന്റെ മത്സ്യബന്ധന ബോട്ടുകൾ കണ്ടെത്തിയിരുന്നു.