Friday, April 26, 2024
spot_img

ചെയ്ത ജോലിക്ക് കൂലി ചോദിച്ചു;സിരോഹിയിൽ ദളിത് യുവാവിന് ക്രൂരപീഡനം;കഴുത്തിൽ ചെരിപ്പുമാല അണിയിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്ന് പരാതി

ജയ്പൂർ: ചെയ്ത ജോലിക്ക് കൂലി ചോദിച്ചെന്ന പേരിൽ ദളിത് യുവാവിന് ക്രൂരപീഡനം. സംഭവം രാജസ്ഥാനിലെ സിരോഹി ജില്ലയിൽ.യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ ചെരിപ്പുമാല അണിയിക്കുകയും കൂടാതെ മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.38 കാരനായ ഭാരത് കുമാർ ആണ് കഴിഞ്ഞ 23 ന് പോലീസിൽ പരാതി നൽകിയത്.

ഇലക്ട്രിക് ജോലികൾ ചെയ്ത വകയിൽ 21,000 രൂപയായിരുന്നു പ്രതികൾ ഭാരത് കുമാറിന് നൽകാനുണ്ടായിരുന്നത്. നവംബർ 19 ന് ഇതിൽ 5000 രൂപ നൽകി. ബാക്കി തുക ചോദിച്ചെങ്കിലും രാത്രി ഒൻപത് മണിക്ക് വരാനായിരുന്നു മറുപടി. 9.10 ഓടെ എത്തിയ യുവാവ് ഏറെ നേരം കാത്തു നിന്നെങ്കിലും പണം ലഭിച്ചില്ല. ഇതോടെ പോലീസിൽ പരാതി നൽകുമെന്ന് യുവാവ് അറിയിച്ചു. തുടർന്നായിരുന്നു ഇവർ സംഘം ചേർന്ന് അക്രമം നടത്തിയത്.

ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ ചെരിപ്പുമാല അണിയിക്കുകയായിരുന്നു. ഇതിനിടെ ഇതിന്റെ ദൃശ്യങ്ങൾ വീഡിയോയായി ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഇത് പ്രതികളിൽ ഒരാൾ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതായും പരാതിയിൽ പറയുന്നു. മൂന്ന് പേർക്കെതിരെയാണ് ഭാരത് കുമാർ പരാതി നൽകിയിരിക്കുന്നത്.

സംഭവം സിരോഹി ഡിഎസ്പി ദിനേശ് കുമാറും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഒരു ദളിത് സമുദായാംഗത്തെ കിണറ്റിൽ നിന്ന് വെളളം കോരിയതിന് ജോധ്പൂരിൽ മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ദളിത് വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുളള സർക്കാർ പൂർണ പരാജയമാണെന്ന് നേരത്തെ മുതൽ വിമർശനം ഉയർന്നിരുന്നു.

Related Articles

Latest Articles