Wednesday, May 22, 2024
spot_img

സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി.

തിരുവനന്തപുരം ന​ഗരത്തിലും പരിസരങ്ങളിലും കഴിഞ്ഞാ ദിവസം മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. കോസ്മോ പൊളിറ്റൻ ആശുപത്രിയുടെ പാർക്കിങ് ഭാ​ഗത്ത് വെള്ളം കയറി. ശക്തമായ മഴയിൽ അർദ്ധരാത്രിയോടെ വീടുകളിൽ വെള്ളം കയറുവാൻ തുടങ്ങിയതോടെ
നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെല്ലാം ഫയർ ആൻഡ് റെസ്ക്യൂ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറി അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന ജോലിയിൽ ആണ് ഫയർ ആൻഡ് റെസ്ക്യൂ.

മുട്ടട, പാറ്റൂർ, പൊങ്ങുംമൂട്, ഉള്ളൂർ, കുന്നുകുഴി, ശ്രീകാര്യം, തേക്കുമൂട്, കാരചിറ, അമ്പലമുക്ക്, പ്ലാമൂട്, മുതലായ ഭാഗങ്ങളിലാണ് കൂടുതൽ വെള്ളം കയറിയത്. ശ്രീകാര്യതും ചെമ്പഴന്തിയിലും മണ്ണിടിച്ചിൽ ഉണ്ടായി.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കേരളത്തോടുചേർന്ന തമിഴ്‌നാടിന്റെ ഉൾനാടൻ പ്രദേശത്താണ് ചക്രവാതച്ചുഴിയുള്ളത്. ശനിയാഴ്ചയോടെ ആന്തമാൻ സമുദ്രത്തിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. ഇതേതുടർന്ന് വെള്ളിയാഴ്ചവരെ കനത്തമഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. കെ ഐ പ്രദീപ് കുമാർ ഐഎഫ്എസ് അറിയിച്ചു. മഴ ശക്തമായതോടെ ഇടുക്കി -നെടുങ്കണ്ടം കല്ലാര്‍ ഡാം തുറന്നു.

Related Articles

Latest Articles