കോഴിക്കോട്: സൗരോര്‍ജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന ‘ഹീരാ രത്തന്‍ മനേക് പ്രതിഭാസ’ത്തിന്റെ ഉപജ്ഞാതാവും ഗുജറാത്തി വ്യവസായിയുമായ ചക്കോരത്തുകുളം വികാസ് നഗര്‍ 131-ഹാപ്പി ഹോം ഫ്‌ളാറ്റില്‍ ഹീരാ രത്തന്‍ മനേഖ് (85) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദ ധാരിയായ മനേക്, കോഴിക്കോട്ട് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരിയായിരുന്നു. ഗുജറാത്തിലെ കച്ച് സുജാപ്പുരില്‍നിന്ന് വാണിജ്യാവശ്യത്തിനായാണ് ഹീരാ രത്തന്റെ പൂര്‍വികര്‍ കോഴിക്കോട്ടെത്തിയത്. ഗുജറാത്തിവിദ്യാലയ അസോസിയേഷന്‍ ആദ്യകാല സംഘാടകനും ദീര്‍ഘകാലം അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. കോഴിക്കോട്ടെ ജൈനസമാജത്തിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2001-ല്‍ 411 ദിവസം തുടര്‍ച്ചയായി ഭക്ഷണമുപേക്ഷിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. 20 വര്‍ഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. തുടർന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ ‘നാസ’ ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശയാത്രികര്‍ക്ക് പ്രയോജനകരമാവുംവിധം ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗരോര്‍ജത്തിന്റെ പ്രചാരകനായി, സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഹീരാ രത്തന്‍ നൂറിലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. യൂറോപ്യന്‍ ശാസ്ത്രലോകം കൗതുകത്തോടെ നിരീക്ഷിച്ച ഹീരാ രത്തന്‍, മസ്തിഷ്‌കത്തെ സൗരോര്‍ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് ‘ബ്രെയിന്യൂട്ടര്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യരക്ഷാവകുപ്പിലും വിവിധ സര്‍വകലാശാലകളിലും ഇതേക്കുറിച്ച് ക്ലാസെടുത്തിരുന്ന അദ്ദേഹം, ‘സോളാര്‍ എനര്‍ജി സൊസൈറ്റി ഓഫ് ഇന്ത്യ’ അംഗമായിരുന്നു.
കപ്പല്‍ ബിസിനസ് രംഗത്തുണ്ടായിരുന്ന മനേഖ് 1962-ല്‍ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയത്. 1992-മുതല്‍ പൂര്‍ണമായും സൂര്യോപാസകനായി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂര്‍മുമ്പും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നതാണ് സൂര്യോപാസന. തുടക്കത്തില്‍ കുറച്ചു സെക്കന്‍ഡുകള്‍മാത്രമേ നോക്കാവൂ. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വർദ്ധിപ്പിക്കാം. ഒമ്പതുമാസമാവുമ്പോള്‍ ശരീരം ഊര്‍ജക്കലവറയാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. പിന്നീട് വിശപ്പില്ലാതാവും. ക്രമേണ ഭക്ഷണം ഉപേക്ഷിക്കാനാവും.
ഭാര്യ പരേതയായ വിമല ഹിരാചന്ദ്, ബി ജെപി മുൻ ജില്ലാ പ്രസിഡന്റായ ഹിതേഷ് ഹീരാ ചന്ദ്ന
മ്രത മയൂര്‍ (ഇന്ദോര്‍) എന്നിവർ മക്കളും ഹിന ഹിതേഷ്, മയൂര്‍ മോട്ട (ഇന്ദോര്‍) എന്നിവർ മരുമക്കളുമാണ്