Tuesday, May 7, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ വേണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ കൂടി വേണമെന്ന് ഹൈക്കോടതി അതിജീവിതയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി . കേസിൽ അന്വേഷണം അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. അതിജീവതയുടെ ആവശ്യപ്രകാരമാണ് ഹർജി മാറ്റിയത്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചതിന്‍റെ ഫലം വന്നതായി മാധ്യമങ്ങളിൽ നിന്നും അറിഞ്ഞു, കോപ്പി കിട്ടിയിട്ടില്ലെന്നും അതിജീവിത കോടതിയെ അറിയിച്ചു.

അതേസമയം കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്‍റെ നിലപാട് ചോദ്യം ചെയ്താണ് അതിജീവിത ഹർജി ഫയൽ ചെയ്തത്.അഭിഭാഷകർക്കെതിരെ അന്വേഷണമാകാമെന്ന് കോടതിപോലും അനുമതി നൽകിയിട്ടും ഉന്നത സമ്മർദത്തെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പിൻവലിഞ്ഞതെന്നാണ് അതിജീവിതയുടെ ആരോപണം. ഇതിനിടെ, തുടരന്വേഷണം അവസാനിപ്പാക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാൾ അവസാനിക്കും. മെമ്മറി ഫൊറൻസിക് പരിശോധനാ ഫലം കൂടി പരിശോധിച്ചശേഷമാകും അന്തിമ റിപ്പോർട്ട് നൽകുന്നതിൽ തീരുമാനമാകുക. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്

Related Articles

Latest Articles