ദില്ലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ. അതുകൊണ്ടു തന്നെ കേസിലെ പ്രധാന പ്രതിയായ ഇയാൾക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു.
വാദം കേട്ട കോടതി അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
വിചാരണാ നടപടികള്‍ വൈകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കേസ് കോടതി പരിഗണിച്ചിരുന്നു.
ഇതിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് നൽകിയിരുന്നു. കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങിഎന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നാണ് സുനിയുടെ ആവശ്യം.