Tuesday, May 7, 2024
spot_img

മതപരിവർത്തനത്തിനായി ഗുരുദേവ വചനങ്ങളെയും സ്വാതന്ത്ര്യ സമര ചരിത്രത്തെയും വളച്ചൊടിച്ച് ലത്തീൻ രൂപത; തിരുവനന്തപുരത്തെ പ്രമുഖ മതപരിവർത്തന കേന്ദ്രമായി പ്രവർത്തിക്കുന്ന കമുകിൻകോട് പള്ളിയുടെ തിരുനാൾ നോട്ടീസിൽ ഗുരുദേവനെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനി വീരരാഘവനെ കുറിച്ചും അസത്യ പ്രചാരണം!

തിരുവനന്തപുരം: ‘പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല’ എന്ന് പറഞ്ഞത് പോലെയാണ് ഇപ്പോൾ ക്രിസ്തീയ മത പരിവർത്തന സഭകളുടെ അവസ്ഥ. പണവും പ്രലോഭനങ്ങളും നൽകി കോടിക്കണക്കിന് ഡോളറിന്റെ വിദേശ പണത്തിന്റെ പിൻബലത്തിൽ കൂട്ട മതംമാറ്റങ്ങൾ നടത്തിയ ചരിത്രമുള്ള കേന്ദ്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ കമുകിൻകോട് പള്ളി എന്നറിയപ്പെടുന്ന കമുകിൻകോട് അന്തോനീസ് തീർത്ഥാടന ദേവാലയം. എന്നാൽ ക്രൈസ്തവ ലോബികളുടെ മതപരിവർത്തന ശ്രമങ്ങളെ കുറിച്ച് സമൂഹം ബോധവാന്മാരായതുകൊണ്ടും വിദേശ പണത്തിന്റെ സ്വാധീനം നിലച്ചതുകൊണ്ടും സുവിശേഷ പ്രവർത്തനങ്ങൾ പണ്ടേപ്പോലെ ശക്തമല്ല. അതുകൊണ്ടുതന്നെ മറ്റു മതവിശ്വാസികളെ ആകർഷിക്കാൻ പുതിയ അടവുകളുമായി എത്തിയിരിക്കുകയാണ് ലത്തീൻ രൂപത. കമുകിൻകോട് പള്ളിയുടെ തിരുന്നാൾ നോട്ടീസിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെയും സ്വാതന്ത്ര്യ സമര സേനാനി വീരരാഘവന്റെ ജീവചരിത്രത്തെയും വളച്ചൊടിച്ച കഥകൾ എഴുതിച്ചേർത്തിരിക്കുന്നു എന്ന ആരോപണം ശക്തമാകുകയാണ്. ജാതി വികാരം ആളിക്കത്തിച്ച് മതപരിവർത്തനം നടത്താനുള്ള ഹീന ശ്രമമാണ് നടക്കുന്നതെന്ന പരാതിയുമുയരുന്നു.

നെയ്യാറ്റിൻകരയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഞെട്ടിക്കുന്ന അദ്ധ്യായമായ നെയ്യാറ്റിൻകര വെടിവയ്പ്പിലെ ധീരരക്തസാക്ഷിയായ വീരരാഘവനെ മതം മാറിയ സഭാവിശ്വാസിയായി നോട്ടീസിൽ ചിത്രീകരിക്കുന്നു. അതിനായി ചരിത്രത്തെ വക്രീകരിച്ച് ധീരനായ സ്വാതന്ത്ര്യ സമര സേനാനിയുടെ അച്ഛനമ്മമാരുടെ പേരുകളും ജനനത്തീയതിയും പോലും മാറ്റിയെഴുതി. 1918 ജൂലൈ 21ന് അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ പത്രോസ് ഫെർണാണ്ടസ് മണലുവിള സേവിയർ – ഭഗവതി ദമ്പതികളുടെ ഒമ്പത് വയസ്സുകാരനായിരുന്ന ജോസഫ് എന്നയാൾക്ക് ജ്ഞാനസ്‌നാനം നൽകിയതായിട്ടുള്ള രേഖകൾ പള്ളിയിൽ ഉണ്ടെന്നും ഈ ജോസഫ് തന്നെയാണ് വീരരാഘവൻ എന്നുമാണ് പള്ളി അധികാരികൾ അവകാശപ്പെടുന്നത്. എന്നാൽ വീരരാഘവൻ പ്രാറ്റിപ്പണിക്കരുടെയും ദാക്ഷായണിയുടെയും മകനാണെന്നും ജനിച്ചത് 1914 നവംബർ 23നാണെന്നും അദ്ദേഹം ഒരു മതത്തിലും വിശ്വസിക്കാത്ത നിരീശ്വരവാദിയായിരുന്നെന്നും കുടുംബം പറയുന്നു. വീരരാഘവനെ മതം മാറിയ സഭാവിശ്വാസിയായി ചിത്രീകരിക്കാൻ അനുമതി ചോദിച്ച് പള്ളി അധികൃതർ തങ്ങളെ സമീപിച്ചിരുന്നതായും തങ്ങളുടെ കടുത്ത എതിർപ്പിന് ശേഷവും തിരുന്നാൾ നോട്ടീസിൽ ചരിത്ര രേഖകൾക്ക് നിരക്കാത്ത കള്ളക്കഥ അച്ചടിച്ചുവെന്നും കുടുംബം പറയുന്നു.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളെയും ലഘുലേഖയിൽ ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്. കമുകിൻകോട് പ്രദേശത്തെ ഈഴവ വിഭാഗം കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാനാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ഗുരു പറഞ്ഞത് എന്നാണ് വിവരിച്ചിരിക്കുന്നത്. മതപരിവർത്തനത്തിന് ഗുരു എതിരായിരുന്നെന്നും മതം മാറുന്നതിലെ അർത്ഥശൂന്യതയെയാണ് ഗുരു മേൽപ്പറഞ്ഞ വാചകമുപയോഗിച്ച് വ്യക്തമാക്കിയതെന്ന വസ്തുതയെ അട്ടിമറിക്കാനുള്ള ശ്രമമാണ് പള്ളി അധികാരികൾ നടത്തിയിരിക്കുന്നത്. ഹിന്ദു മത വിശ്വാസികൾ പോലും പ്രാർത്ഥനക്കെത്തുന്ന ദേവാലയമാണിത്. അതുകൊണ്ടുതന്നെ ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രചാരണങ്ങളിലൂടെ ഇന്നും അന്യമതസ്ഥരെ സ്വന്തം പാളയത്തിലേക്ക് കൂട്ടാൻ ശ്രമിക്കുകയാണ് ലത്തീൻ രൂപത. നാടിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള നാണം കേട്ട ശ്രമത്തിനെതിരെ വൻ പ്രതിഷേധമാണ് പള്ളി അധികൃതർക്കെതിരെ ഉയരുന്നത്.

1938 ഓഗസ്റ്റ് 31 നായിരുന്നു ഏഴു രക്തസാക്ഷികളെ സൃഷ്ടിച്ച തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ നെയ്യാറ്റിന്‍കര വെടിവയ്പ്. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. കെ. പത്മനാഭപിള്ളയെ നെയ്യാറ്റിന്‍കരയില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോയതിന്റെ ബാക്കിയായി ഉയര്‍ന്ന പ്രക്ഷോഭമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. മുദ്രാവാക്യങ്ങള്‍ മുഴക്കി സംഘര്‍ഷാത്മകമായ നിലയില്‍ ഒത്തുചേര്‍ന്ന ജനക്കൂട്ടത്തോട് പട്ടാള മേധാവി ജനറല്‍ വാട്കീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും ആരും കൂട്ടാക്കിയില്ല. തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ അത്താഴമംഗലം രാഘവന്‍, കല്ലുവിള പൊടിയന്‍, നടൂര്‍ക്കൊല്ല കുട്ടന്‍, കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍പിള്ള, വാറുവിളാകം പത്മനാഭന്‍പിള്ള, മരുത്തൂര്‍ വാസുദേവന്‍ എന്നിവര്‍ വീരചരമം പ്രാപിച്ചു. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന കാളി എന്ന സ്ത്രീയും വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു.

Related Articles

Latest Articles