തിരുവനന്തപുരം: വിളപ്പിൽശാല ഗവൺമെന്റ് ആശുപത്രി അധികൃതരുടെ ഗുരുതരമായ ചികിത്സാ പിഴവും അനാസ്ഥയും കാരണം 37 വയസ്സുകാരനായ യുവാവ് മരിച്ചതായി പരാതി. വിളപ്പിൽ വില്ലേജിലെ കാവിൻപുറം വാർഡിൽ കൊല്ലംകോണം സ്വദേശി ബിസ്മിർ ആണ് മരിച്ചത്. സംഭവത്തിൽ വിളപ്പിൽശാല ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കും നഴ്‌സിനുമെതിരെ ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ തിരുവനന്തപുരം ഡി.എം.ഒയ്ക്ക് പരാതി നൽകി. കൃത്യസമയത്ത് പ്രാഥമിക ചികിത്സയോ ജീവൻ രക്ഷാ ഉപാധികളോ നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറാകാത്തതാണ് തന്റെ ഭർത്താവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് പരാതിയിൽ ജാസ്മിൻ ആരോപിക്കുന്നു.
കഴിഞ്ഞ 19-ാം തീയതി പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബിസ്മിറിന് പെട്ടെന്ന് ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഭാര്യ ജാസ്മിൻ സ്വന്തം സ്കൂട്ടറിലാണ് ഇദ്ദേഹത്തെ വിളപ്പിൽശാല ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയുടെ ഉള്ളിലെ വാതിലുകൾ പൂട്ടിയിരുന്നതിനാൽ അകത്ത് പ്രവേശിക്കാൻ ഏറെ സമയം വൈകി. പലതവണ ബെല്ലടിച്ച ശേഷം ഉണർന്നെത്തിയ ജീവനക്കാർക്ക് പൂട്ട് തുറക്കാൻ കഴിയാഞ്ഞത് പ്രതിസന്ധി വർദ്ധിപ്പിച്ചു. ഒടുവിൽ സെക്യൂരിറ്റിയുടെ സഹായത്തോടെയാണ് ബിസ്മിറിനെ അകത്തെ കസേരയിൽ ഇരുത്തിയത്. ഈ സമയം ജീവൻ രക്ഷിക്കാൻ അദ്ദേഹം നിലവിളിക്കുന്നുണ്ടായിരുന്നുവെങ്കിലും യാതൊരു പ്രാഥമിക ശുശ്രൂഷയും നൽകാൻ ജീവനക്കാർ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
രോഗി അവശനായിട്ടും നെബുലൈസേഷനിൽ മരുന്നൊഴിക്കാതെ ആവി നൽകുകയും ഓക്സിജൻ നൽകാൻ വൈകുകയും ചെയ്തു. ബിസ്മിർ അബോധാവസ്ഥയിലേക്ക് വീണിട്ടും സിപിആർ നൽകാൻ ജാസ്മിൻ കേണപേക്ഷിച്ചിട്ടും ജീവനക്കാർ അത് നിരസിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും ഒ.പി ടിക്കറ്റ് പോലും നൽകാതെയാണ് ആംബുലൻസിൽ കയറ്റിവിട്ടത്. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ബിസ്മിർ മരണപ്പെട്ടിരുന്നു. രോഗിക്ക് സി.പി.ആർ നൽകിയിരുന്നോ എന്ന് അവിടുത്തെ ഡോക്ടർമാർ ചോദിച്ചപ്പോഴാണ് വിളപ്പിൽശാല ആശുപത്രിയിലെ വീഴ്ച കുടുംബത്തിന് ബോധ്യപ്പെട്ടത്. കുടുംബത്തിന്റെ ഏക അത്താണിയായ ബിസ്മിറിന്റെ മരണം രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യയെയും അനാഥമാക്കിയിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

