Sunday, September 20, 2026

ഭക്ഷണത്തിന്റെ രുചിക്കൊപ്പം ഹൃദ്യമായ പെരുമാറ്റവും; നല്ല പൊറോട്ടയും ബീഫും കിട്ടുന്ന ‘ഹൃദയ’ത്തിലെ അയ്യപ്പേട്ടന്റെ കട ; വൈറലായി വിനീതിന്റെ ഫേസ്ബുക് കുറിപ്പ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ സിനിമയിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രം അരുൺ, കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നിത്യയെന്ന കഥാപാത്രത്തോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘ഇവിടെ നല്ല പൊറോട്ടയും ബീഫും കിട്ടുന്ന ഒരു കടയുണ്ട്, നമുക്ക് അവിടേക്ക് പോയാലോ? ‘ എന്ന ചോദ്യം.

തുടർന്ന് കടയിലെത്തി അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്നതും ചിത്രത്തിൽ കാണിക്കുന്നുണ്ട്.

പക്ഷെ ചെന്നൈയുടെ പശ്ചാത്തലത്തിൽ കാണിക്കുന്ന സീനിനുശേഷമുള്ള ഈ രംഗം ചിത്രീകരിച്ചത് കൊല്ലങ്കോട് ഇടച്ചിറയിലെ എൻ. അയ്യപ്പന്റെ കടയിലാണ്. ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഷോട്ടിൽ അയ്യപ്പൻ അഭിനയിക്കുകയും (ജീവിക്കുകയും) ചെയ്തു.

എന്നാൽ ഈ രംഗം കണ്ട് നിരവധിപേർ തന്നോട് ഈ കട എവിടെയാണെന്ന് അന്വേഷിച്ചതായി പറഞ്ഞ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി വിനീത് ശ്രീനിവാസൻ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.ആ പോസ്റ്റിന് 17 മണിക്കൂർകൊണ്ട് 44 കെ ലൈക്ക് കിട്ടി.

ഈ ഫേസ്ബുക് പോസ്റ്റ് കണ്ട് കൊച്ചിയിൽ നിന്നടക്കം നിരവധിപേരാണ് ചൊവ്വാഴ്ച അയ്യപ്പേട്ടന്റെ കടയിലെത്തിയത്. ഉച്ചയ്ക്ക് 1.30-നുതന്നെ ഊൺ തീർന്നതിനാൽ പലരും നിരാശയോടെ മടങ്ങി എന്നുവേണം പറയാൻ .

രുചിക്കോ മണത്തിനോ നിറത്തിനോ കൃത്രിമ മാർഗങ്ങളൊന്നും ഉപയോഗിക്കാത്ത അയ്യപ്പന്റെ കടയിലെ ഊണ് സിനിമാക്കാർക്കിടയിൽ പ്രശസ്തമാണ്. ഇന്നസെൻറ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, സുധീർ കരമന തുടങ്ങിയ നടന്മാരുടെയും ജീത്തു ജോസഫ് ഉൾപ്പെടെയുള്ള സംവിധായകരുടെയും ഇഷ്ട ഇടമാണ് കട.

നടന്മാരായ സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും പറഞ്ഞറിഞ്ഞ് കടയിലെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് പാലക്കാട്ട് വരുമ്പോഴെല്ലാം കടയിലെത്തി ഊണുകഴിക്കുകയോ പാർസൽ വരുത്തുകയോ ചെയ്യുന്നത് പതിവാക്കി.

അയ്യപ്പേട്ടന്റെ കടയെ സിനിമയിലെടുക്കണമെന്ന ആഗ്രഹത്തിനൊത്ത സീൻ ഹൃദയത്തിലാണ് വന്നതെന്ന് ചിത്രീകരണസമയത്ത് വിനീത് ശ്രീനിവാസൻ പറഞ്ഞതായി എൻ. അയ്യപ്പൻ പറഞ്ഞു.

അതേസമയം 1932-ൽ അയ്യപ്പന്റെ അച്ഛൻ നാരായണമന്ദാടിയാർ തുടങ്ങിയ ചായക്കടയാണ് ഇപ്പോൾ അയ്യപ്പേട്ടന്റെ കടയായി മാറിയത്. വിനീത് ശ്രീനിവാസൻ കുറിച്ച കൈപ്പുണ്യം യഥാർഥത്തിൽ തന്റെ ഭാര്യ പുഷ്പയുടേതാണെന്നും അദ്ദേഹം പറയുന്നു. പുഷ്പയും സഹായികളും ചേർന്ന് പാചകം ചെയ്യുന്നത് താൻ വിളമ്പുകമാത്രമാണ് ചെയ്യുന്നത്.

മാത്രമല്ല രാവിലെ ആറു മുതൽ തന്നെ ദോശ, ഇഡ്‌ഡലി, ആപ്പം, പൊറോട്ട എന്നിവ ലഭിക്കും. ഇവിടെ ദോശയ്ക്ക് 10രൂപ മാത്രം. 10 രൂപയ്ക്കുള്ള പൊറോട്ടയ്ക്കൊപ്പം സൗജന്യമായി വെജിറ്റബിൾ കുറുമ ലഭിക്കും. രാവിലെ 11 കഴിഞ്ഞാൽ ഊണും തയ്യാറാകും. മിക്കവാറും ദിവസങ്ങളിൽ അഞ്ചോ അതിലധികമോ കറികളും പായസവും ഉണ്ടാകും. സ്പെഷ്യലായി മീൻ വറുത്തത്, ചിക്കൻ കറി, ചില്ലി ചിക്കൻ, ബീഫ് കറി തുടങ്ങിയവയും.

ഭക്ഷണത്തിന്റെ രുചിക്കൊപ്പം ഹൃദ്യമായ പെരുമാറ്റവും ജനങ്ങളെ വീണ്ടും വീണ്ടും കടയിലേക്കെത്തിക്കയാണ്. കടയ്ക്ക് പേരോ ഒരു ബോർഡോ ഒന്നും ഇപ്പോഴുമില്ല എന്നതാണ് മറ്റൊരു കാര്യം.

Related Articles

Latest Articles