ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ച 28 പേരുടെ സംസ്കാരം നടത്തി. മൃതദേഹങ്ങൾ തിരിച്ചറിയാത്തതിനാൽ നാലു മാസമായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ബന്ധുക്കൾ എത്താത്തതിനാൽ ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാനാരംഭിച്ചത്. സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എയിംസ് ഭുവനേശ്വര്‍ മൃതദേഹങ്ങള്‍ കൈമാറിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒന്‍പത് മൃതദേഹങ്ങളാണ് മുനിസിപ്പൽ കോർപ്പറേഷന് കൈമാറിയത്. ട്രെയിന്‍ ദുരന്തമുണ്ടായ ജൂണ്‍ മാസം മുതല്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സംസ്കാരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനിസിപ്പൽ കോർപ്പറേഷന്‍ അധികൃതര്‍ വിശദമാക്കി. അപകടത്തിന് പിന്നാലെ ഭുവനേശ്വറിലെ എയിംസിലേക്ക് എത്തിച്ചത് 162 മൃതദേഹങ്ങളായിരുന്നു. ഇതില്‍ 81 മൃതദേഹങ്ങള്‍ ആദ്യഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഡിഎന്‍എ പരിശോധനകള്‍ക്ക് പിന്നാലെ 53 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ 28 മൃതദേഹങ്ങള്‍ക്ക് ഇനിയും അവകാശികളെത്താത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്തുന്നത്.