തിരുവനന്തപുരം: അയോദ്ധ്യയിൽ നിർമിക്കാൻ പോകുന്ന രാമക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിക്കുമെന്ന് ഭീഷണിയുമായി പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ ഓൾ ഇന്ത്യ ഇമാം കൗൺസില്‍. കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാത്തുദ്ദീൻ റഷാദിയുടെ ഈ ഭീഷണി പ്രസംഗം ഉൾക്കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏജീസ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെയായിരുന്നു ഈ വിവാദ പ്രസംഗം.
വിവാദ പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ബാബറി മസ്ജിദിന്റെ ഭാവി ബുദ്ധ സ്മാരകങ്ങൾ പോലെയാകില്ലെന്നും, ഞങ്ങൾക്ക് ഒരു കാര്യം മാത്രമേയുള്ളൂ, അത് അവിടെ ഒരു മിനാര്‍ ഉണ്ടാക്കുക എന്നതാണെന്നും, റഷാദി പറഞ്ഞു. അവിടെ വെള്ളിയാഴ്ചകളിൽ കുത്‌ബ പ്രസംഗത്തിനുള്ള മിനാര്‍ ഞങ്ങൾ ഇതിനകം തന്നെ മനസ്സിൽ നിർമ്മിച്ചിട്ടുണ്ടെന്നും റഷാദി പറയുന്നു.
മസ്ജിദ് ദേശം കീഴടക്കാൻ തങ്ങള്‍ സജ്ജരാണെന്നും നിങ്ങൾ പണിയാൻ പോകുന്ന ക്ഷേത്രത്തിനുള്ളിലെ എല്ലാ വിഗ്രഹങ്ങളും നീക്കം ചെയ്യുമെന്നും തുടർന്ന് മിനാര്‍ സ്ഥാപിച്ച് അവിടെ നമസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് ദൈവം തീർച്ചയായും സ്വീകരിക്കും. കാ അബാ അതിനുള്ള തെളിവാണെന്നും ഒരുകാലത്ത് 3000 ത്തിലധികം വിഗ്രഹങ്ങളുള്ള ഒരു സ്ഥലമായിരുന്നു കാ അബയെന്നും ഒരു സുപ്രഭാതത്തിൽ എല്ലാ വിഗ്രഹങ്ങളും വലിച്ചെറിഞ്ഞ് കാ അബാ അല്ലാഹുവിന്റെ ഭവനമായി മാറിയതു പോലെ ബാബറി മസ്ജിദിലും അത് ഉറപ്പായും സംഭവിക്കുമെന്നും അതിനായി തങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്നും ഫാത്തുദ്ദീൻ റഷാദി വിവാദ വീഡിയോയില്‍ പറയുന്നു
പോപ്പുലർ ഫ്രണ്ട് മൗലവികളുടെ സംഘടനയാണ് ഇമാം കൗൺസിൽ. ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തുകഴിഞ്ഞു. ദേശീയ സുരക്ഷാ നിയമപ്രകാരം പ്രസംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിരവധി ആവശ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.