ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്റെ മേൽത്തട്ട് തകർന്നുവീണ് എട്ടു മരണം. ഇന്നു രാവിലെ ക്ഷേത്രത്തിലെ രാമനവമി ഉത്സവത്തിനിടെയാണ് കിണറിന്റെ കോൺക്രീറ്റ് മൂടി തകർന്നു വീണത്. അപകടത്തെത്തുടർന്ന് കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഇരുപത്തഞ്ചോളം ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ആളുകൾ പുരാതനമായ കിണറിന്റെ മേൽക്കൂരയിൽ തടിച്ചുകൂടിയതിനെത്തുടർന്ന് ഭാരം താങ്ങാനാവാതെ മേൽക്കൂര തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ 19 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.