ഇസ്ലാമാബാദ്: അഫ്ഗാന് ഇന്ത്യ നൽകുന്ന സഹായത്തെ അട്ടിമറിച്ച് പാകിസ്ഥാൻ (Pakistan). താലിബാൻ ഭീകരർ അധികാരത്തിലെത്തിയത് മുതൽ കൊടിയ പീഡനങ്ങളും കൊടും പട്ടിണിയുമാണ് അഫ്ഗാൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥ കണ്ടിട്ടാണ് ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ അഫ്ഗാനിലേക്ക് അയച്ചത്. എന്നാൽ ഇതിനെ അട്ടിമറിക്കുന്ന നിലപാടാണ് പാകിസ്ഥാൻ ഇപ്പോൾ എടുത്തിരിക്കുന്നത്. അഫ്ഗാനിലെ ജനത പട്ടിണികൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. ഇന്ത്യ അയയ്ക്കാൻ തീരുമാനിച്ച ഭക്ഷ്യധാന്യങ്ങൾ അനാവശ്യ നിബന്ധനകൾ പറഞ്ഞ് തടഞ്ഞുകൊണ്ടാണ് പാകിസ്ഥാന്റെ ഇന്ത്യാ വിരോധം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ പതാകയും ചിഹ്നങ്ങളുമായി ട്രക്കുകൾ അതിർത്തി കടത്തില്ലെന്നാണ് പാകിസ്ഥാന്റെ നയം.
ആഗോള സഹായമാണ് നൽകുന്നതെന്നും ഇന്ത്യ അതിന്റെ ഭാഗമാണ് ആകേണ്ടതെന്നുമുള്ള ന്യായീകരണമാണ് പാകിസ്ഥാൻ നിരത്തുന്നത്. വിമാനമാർഗ്ഗം ഇത്രയധികം ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനാവില്ലെന്നത് കണക്കിലെടുത്താണ് ഇന്ത്യ പാകിസ്ഥാൻ വഴി അഫ്ഗാനിലേക്ക് ട്രെയിൻ മാർഗ്ഗം സാധനങ്ങളെത്തിക്കാൻ മുൻകൈ എടുത്തത്. ഇന്ത്യയുടെ ഇസ്ലാമാബാദിലെ എംബസിയിലേക്കാണ് പാകിസ്ഥാൻ വിദേശകാര്യവകുപ്പ് നിർദ്ദേശം നൽകിയത്. ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം വന്നയുടനെ 50,000 ടൺ ഭക്ഷ്യധാന്യമാണ് 1200 ട്രക്കുകളിലായി ഇന്ത്യ വാഗാ അതിർത്തിയിൽ തയ്യാറാക്കിനിർത്തിയത്. ഇതിനിടെയാണ് പാകിസ്ഥാൻ ഇന്ത്യയുടേതെന്ന് തിരിച്ചറിയുന്ന ഒന്നും ട്രക്കുകളിൽ പാടില്ലെന്ന നിലപാട് എടുത്തത്.