കാണ്‍പൂര്‍: കാൺപൂർ ടെസ്റ്റിൻെറ നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 234 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. നാലാം ദിനത്തിന്റെ അവസാന സമയത്ത് ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനിറക്കിയ ഇന്ത്യയുടെ തന്ത്രം ഫലിച്ചു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ വില്‍ യങ്ങിനെ (2) അശ്വിന്‍ എല്‍ബിയില്‍ കുരുക്കിയതോടെ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍.
അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ശ്രേയസ് അയ്യരുടെ മാസ്റ്റര്‍ ക്ലാസിന് പിന്നാലെ വാലറ്റവും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 284 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ വച്ചുനീട്ടുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. മായങ്ക് അഗര്‍വാള്‍ (17),ശുഭ്മാന്‍ ഗില്‍ (1),ചേതേശ്വര്‍ പുജാര (22),അജിന്‍ക്യ രഹാനെ (4) എന്നീ പ്രമുഖര്‍ വലിയ സ്‌കോര്‍ നേടാതെ മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയോടെ വീണ്ടും ഇന്ത്യയുടെ രക്ഷകനായി.