ദില്ലി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങളുടെ മനസ് നേപ്പാളിലെ ജനങ്ങൾക്കൊപ്പമാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നേപ്പാളിന് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
”നേപ്പാളിലുണ്ടായ ഭൂചലനത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായതിലും നാശനഷ്ടങ്ങൾ സംഭവിച്ചതിലും അതിയായ ദു:ഖമുണ്ട്. ഇന്ത്യ നേപ്പാളിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇവിടെ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നേപ്പാളിന് നൽകും. ദുരന്തത്തിന് സാക്ഷികളായവർക്കും, അവരുടെ കുടുംബാംഗങ്ങളോടൊപ്പവുമാണ് ഞങ്ങളുടെ മനസ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.
Deeply saddened by loss of lives and damage due to the earthquake in Nepal. India stands in solidarity with the people of Nepal and is ready to extend all possible assistance. Our thoughts are with the bereaved families and we wish the injured a quick recovery. @cmprachanda
— Narendra Modi (@narendramodi) November 4, 2023
റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 128 പേരാണ് കൊല്ലപ്പെട്ടത്. നേപ്പാളിലെ ഭൂചലനത്തിന് പിന്നാലെ ദില്ലിയിലും ബീഹാറിലും ഉത്തർപ്രദേശിലും ശക്തമായ പ്രകമ്പനം ഉണ്ടായി. ജാജർകോട്ട് ജില്ലയിലുള്ള റാമിഡാന്റയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി വീടുകളും കെട്ടിടങ്ങളും അപകടത്തിൽ തകർന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹലും അനുശോചനം രേഖപ്പെടുത്തി.