ഇസ്ലാമാബാദ്: പാക് വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം. പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിൽ സ്ഥിതി ചെയ്യുന്ന വ്യോമസേനാ താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരരിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ആറ് പേരടങ്ങുന്ന അജ്ഞാത സായുധ സംഘം എയർഫോഴ്സ് ബേസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
താലിബാൻ പിന്തുണയോടെ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ തെഹ്‌രീകെ-ഇ-ജിഹാദ് പാകിസ്ഥാൻ (ടിജെപി) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. വ്യോമസേനാ താവളത്തിന് നേരെ നടന്ന ചാവേറാക്രമണത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ പാകിസ്താൻ പുറത്തുവിട്ടിട്ടില്ല. എയർഫോഴ്‌സ് ബേസിനുള്ളിൽ ഇപ്പോഴും മൂന്ന് ഭീകരർ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എയർബേസിന് പുറത്തുള്ള വലിയ മതിലുകൾ ചാടി കടന്നാണ് അക്രമികൾ വ്യോമസേനാ താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഇതിനായി നീളമേറിയ ഏണികളും ഭീകരർ ഉപയോഗിച്ചിരുന്നു. അത്യാധുനിക ആയുധങ്ങളാണ് ഭീകരരുടെ പക്കലുണ്ടായിരുന്നത്. എയർഫോഴ്‌സ് ബേസിനുള്ളിലുണ്ടായിരുന്ന നിരവധി യുദ്ധ വിമാനങ്ങളും ഭീകരർ തകർത്തു.