ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം 250 റൺസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസെൻ (74),ഡേവിഡ് മില്ലർ (75),ക്വിന്‍റൺ ഡി കോക്ക് (48) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. മഴ കാരണം മത്സരം 40 ഓവറായി ചുരുക്കിയിരുന്നു. സന്ദർശകർക്ക് നാല് വിക്കറ്റുകൾ ആണ് നഷ്ടമായത്. ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റിൽ ഡികോക്കും ജന്നെമന്‍ മലാനും ചേർന്ന് 49 റൺസ് അടിച്ചെടുത്തു. എന്നാൽ മലാനെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഠാക്കൂർ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.
തെംബ ബവൂമ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവർ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 71 റൺസ് എന്ന നിലയിലായി. എന്നാൽ ക്ലാസെനോടൊപ്പം നിന്ന ഡി കോക്ക് പെട്ടെന്നുള്ള തകർച്ച ഒഴിവാക്കി. ക്ലാസനൊപ്പം 39 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഡികോക്ക് മടങ്ങിയത്.