ദില്ലി: മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. . 142 അടിവരെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താം. അടിയന്തര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. വിശദമായ വാദം കേൾക്കലിനായി ഹരജി ഡിസംബർ പത്തിലേക്ക് മാറ്റി.
പകുതി കേട്ട രണ്ടു കേസുകളിലെ വാദം അടിയന്തരമായി പൂർത്തിയാക്കേണ്ടതു കൂടി പരിഗണിച്ചാണ് മുല്ലപ്പെരിയാർ കേസ് ഡിസംബർ പത്തിലേക്കു മാറ്റിയത്. മേൽനോട്ട സമിതിയുടെ നിർേദശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ മുല്ലപ്പെരിയാർ കേസിൽ അടിയന്തര ഉത്തരവിലല്ല തങ്ങളുടെ ഊന്നലെന്ന് കേരളത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു.
അണക്കെട്ടിലെ ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടല്ല, മറിച്ച് ഇരു സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന പരിശോധനയിലെ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടതെന്ന് പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവ്മെന്റിന്റ വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ. ബിജു കോടതിയില്‍ ആവശ്യപ്പെട്ടു