ഗാസയില്‍ ഹമാസ് തീവ്രവാദികളുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ പ്രത്യാക്രമണം രൂക്ഷമായി തുടരുന്നതിനിടെ വെടിനിര്‍ത്തലിന് വീണ്ടും ആഹ്വാനം ചെയ്ത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് ഗുട്ടെറെസിന്റെ ആഹ്വാനം.
‘പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു. എല്ലാ ബന്ദികളെയും ഉപാധികളില്ലാതെ മോചിപ്പിക്കണം. ജീവന്‍രക്ഷാ സാമഗ്രികള്‍ എത്തിക്കുന്നതില്‍ ഒരു തടസ്സവും ഉണ്ടാകരുത്. എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇത് സത്യത്തിന്റെ നിമിഷമാണ്. ചരിത്രം നമ്മെയെല്ലാം വിലയിരുത്തും’ ഗുട്ടെറസ് കുറിച്ചു.
അതിനിടെ കരമാർഗമുള്ള ആക്രമണം ശക്തമാക്കിയ ഇസ്രയേൽ ഹമാസ് തുരങ്കങ്ങളെ ലക്ഷ്യമാക്കി 150 ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം നടത്തിയത്. ഹമാസിന്റെ വ്യോമനീക്കങ്ങളുടെ തലച്ചോറായിരുന്ന കമാന്‍ഡര്‍ അസിം അബു റകാബ ഇസ്രയേൽ നീക്കത്തിൽ കൊല്ലപ്പെട്ടു. എന്നാൽ ഇക്കാര്യം ഹമാസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ എന്ന വാക്ക് പോലും തങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാതെ തങ്ങള്‍ സൈനിക നടപടിയിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം വെടിനിര്‍ത്തലിന് ആഹ്വാനം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം പാസാക്കിയിരുന്നു. 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്‌പ്പോള്‍ 14 രാജ്യങ്ങളാണ് എതിര്‍ത്തത്. ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.