ബംഗളൂരു: ചന്ദ്രയാൻ 03 പദ്ധതിയിൽ മറ്റൊരു സർപ്രൈസ് പുറത്തുവിട്ട് ഐ എസ് ആർ ഒ. ദൗത്യത്തിനായി ഉപയോഗിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂഭ്രമണപഥത്തിലേക്ക് തിരിച്ചെത്തിച്ച് നിർണ്ണായക പരീക്ഷണം വൻ വിജയം. ഡിടൂർ എന്നറിയപ്പെടുന്ന ഈ പ്രക്രിയയാണ് രാജ്യം വിജയകരമായി പൂർത്തിയാക്കിയത്. ഒക്ടോബർ 13 ന് തുടങ്ങിയ പരീക്ഷണമാണ് ഇന്നലെ വിജയം കണ്ടത്. ചന്ദ്രനിൽ ആളെയെത്തിച്ച് തിരികെ ഭൂമിയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള ദൗത്യത്തിൽ നിർണ്ണായകമാണ് പരീക്ഷണം. നേരത്തെ സോഫ്ട്‍ലാൻഡിങ് നടത്തിയ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർത്തി ലാൻഡ് ചെയ്യുന്ന പരീക്ഷണവും ഐ എസ ആർ ഒ പൂർത്തിയാക്കിയിരുന്നു. വിക്ഷേപണത്തിലെ കൃത്യത കാരണം ലാഭിച്ച ഇന്ധനം ഉപയോഗിച്ചാണ് പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂഭ്രമണപഥത്തിലേയ്ക്ക് തിരിച്ചെത്തിച്ചത്.
2023 ആഗസ്റ്റ് 23 നായിരുന്നു ചന്ദ്രയാൻ പേടകം വിക്രം വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി സോഫ്ട്‍ലാൻഡിങ് നടത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ ചന്ദ്രദൗത്യം നടക്കുന്ന സമയത്ത് തന്നെ റഷ്യയും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്‌ലേയ്ക്ക് പേടകം അയച്ചിരുന്നെങ്കിലും സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചില്ല. റഷ്യയുടെ പേടകമായ ലൂണ ചന്ദ്രോപരിതലത്തിൽ തട്ടി തകരുകയായിരുന്നു. ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുകയാണ് ചന്ദ്രയാൻ പദ്ധതിയുടെ ലക്ഷ്യമെങ്കിലും ചില സർപ്രൈസുകൾ ദൗത്യത്തിൽ ഐ എസ് ആർ ഒ ഈ ദൗത്യത്തിൽ ഒളിപ്പിച്ചിയിട്ടുണ്ടെന്ന് സൂചനകൾ ഉണ്ടായിരുന്നു.