തിരുവനന്തപുരം: ഭരണകൂടം തീവ്രവാദികളെ ഭയക്കരുത്, തീവ്രവാദികളാണ് ഭരണകൂടത്തെ ഭയക്കേണ്ടതെന്ന് നടനും ബിജെപി ദേശിയ കൗൺസിൽ അംഗവുമായ ജി കൃഷ്ണകുമാർ. ക്രിസ്തീയ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പ്രാർത്ഥന യോഗവും തുടർന്ന് നടന്ന സമാധാന റാലിയും ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർക്കാപ്പുറത്ത് ഇസ്രായേലിന്റെ ജനവാസ കേന്ദ്രങ്ങളിലേക്ക് അയ്യായിരത്തില്പരം മിസൈലുകൾ വിക്ഷേപിക്കുകയും സമാന്തരമായി ജനവാസ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി ആയിരത്തിലധികം സിവിലിയൻമാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തി നഗ്‌നരാക്കി പരേഡ് നടത്തുകയും കുട്ടികളെ കഴുത്തറുത്ത് കൊല്ലുകയും പിന്നീട് നൂറിൽപരം പേരെ ബന്ദികളാക്കി വിലപേശൽ നടത്തിയ ഹമാസിന്റെ ഹീനമായ പ്രവൃത്തിയെ അപലപിക്കേണ്ടത് ഏതൊരു സമൂഹത്തിന്റെ കടമയാണെന്ന് കൃഷ്ണകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഭാരതവും കാലാകാലങ്ങളായി തീവ്രവാദത്തിന്റെ ഇരയാണ്. കശ്മീരിലും മുംബൈയിലും സാമാനമായ ദുരന്തങ്ങളിൽ കൂടി കടന്നു പോയ രാജ്യമാണ് ഭാരതം. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിന്റെ ഈ വിഷമഘട്ടത്തിൽ ആ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഭരണകൂടം തീവ്രവാദികളെ ഭയക്കരുത് തീവ്രവാദികളാണ് ഭരണകൂടത്തെ ഭയക്കേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.
CEFI ഡയോസിസ് മൈനോറിറ്റി ബോർഡ് പ്രസിഡന്റ് റെവ ബിഷപ്പ് ഡോ മോബിൻ മാത്യു കുന്നമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിദ്ധ നടൻ ജോസ്, ബ്രദർ ഇൻ ചർച് പ്രതിനിധി ഗിൽബെർട് , YMCA മുൻ പ്രസിഡന്റ് ഷെവലിയർ കോശി എം ജോർജ്, CASA സെക്രട്ടറി അനീഷ് ത്യാഗരാജൻ, ബിജെപി ചെട്ടിവിളാകം ഏരിയ പ്രസിഡന്റ് സനൽ, സാമൂഹ്യ പ്രവർത്തകൻ വിടി ചെറിയാൻ, എന്നിവർ പരിപാടിയിൽ സംസാരിച്ചു. വിവിധ ക്രിസ്തീയ സഭകളെ പ്രതിനിധികരിച്ചു 200- ഓളം പേർ ഇസ്രായേൽ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു.