ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. കശ്മീർ പോലീസിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട ഭീകരനാണ് പിടിയിലായത്. കശ്മീരിലെ ദോഡ മേഖലയിൽ നിന്നാണ് ആയുധങ്ങളുമായി ഭീകരനെ പിടികൂടിയത്. ദോഡ സ്വദേശിയായ ഫരീദ് അഹമ്മദാണ് അറസ്റ്റിലായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഭീകരന്റെ കൈവശം ഒരു ചൈനീസ് പിസ്റ്റലും രണ്ട് മാഗസീനുകളും 14 ലൈവ് കാട്രിഡ്ജുകളും ഉണ്ടായിരുന്നു. നിലവിൽ ഇയാളുടെ മൊബൈൽ ഫോണും പോലീസ് വിശദമായി പരിശോധിച്ച് വരികാണ്.
കശ്മീരിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥ യാത്ര ആരംഭിക്കും. ഇതേ തുടർന്ന് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡോഡയിലെ ചെക്ക്‌പോയിന്റിൽ നടത്തിയ പരിശോധനയിലാണ് ഫരീദ് അഹമ്മദ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാർച്ചിലാണ് ഭീകരസംഘത്തിൽ നിന്നും ഫരീദിന് ആയുധങ്ങൾ ലഭിച്ചത്. ദോഡയിലെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കണമെന്നായിരുന്നു ഫരീദിന് നൽകിയായ നിർദേശം. അതിർത്തിക്ക് അപ്പുറത്ത് നിന്നും കശ്മീർ താഴ്‌വരയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്ന ഭീകര സംഘമാണ് ഫരീദിന് നിർദേശങ്ങൾ നൽകിയിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ സംഘടനയിലെ കമാൻഡർമാർ ഫരീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഭീകരനെക്കുറിച്ചും ഇയാളുടെ പിന്നിലുള്ള ഭീകര സംഘടനയെ കുറിച്ചും കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷിക്കുകയാണ്.